ഗ്രാമപ്രകൃതിയില്‍ പൂത്ത കഥകള്പി എം ദിവാകരന്‍ | |
| നാഗരികതയുടെ കടന്നുകയറ്റത്തില്‍ നഷ്‌ടമായിക്കൊണ്ടിരിക്കുന്നത് നമ്മുടെ ഗ്രാമപ്രകൃതിയാണ്; അതു ബലംകൊടുത്ത സംസ്‌കാരവും മൂല്യങ്ങളുമാണ്. മൂല്യങ്ങളെയും സംസ്‌കാരത്തെയും ഗ്രാമപ്രകൃതിയെയും കാണെക്കാണെ ഇല്ലാതാക്കുന്നതാണ് പുതിയ വ്യവസ്ഥ. ഇതിന്റെ സ്വാധീനം വര്‍ത്തമാനസാഹിത്യത്തിലും പ്രകടമാണ്. നഗരവത്‌കൃത സ്വഭാവത്തെ പിന്‍പറ്റിയേ എഴുത്തുകാരന് ഗ്രാമത്തെ സ്വാംശീകരിക്കാനാവുന്നുള്ളൂ. ഏതു ഇരുട്ടിലും വെളിച്ചത്തിന്റെ നേരിയ തന്തുക്കള്‍ ഉണ്ടാവുമെന്ന നിരീക്ഷണത്തെ സാധൂകരിക്കുമാറ് അധിനിവേശവും നശീകരണവും പരിക്കേല്‌പിക്കുമ്പോഴും ചിലതു ഇന്നും ഗ്രാമങ്ങളില്‍ ബാക്കിനില്‌ക്കുന്നു. രചനകള്‍ക്കുള്ള ഊര്‍ജ്ജമായി അവയെ ഉപയോഗപ്പെടുത്തുകവഴി എഴുത്തുകാരന്‍ പിന്‍തള്ളപ്പെടുകയല്ല; തിരിച്ചുപിടിക്കലുകളുടെ സമരതന്ത്രമായി എഴുത്തിനെ വികസിപ്പിക്കുകയാണ്. റഹ്‌മാന്‍ കിടങ്ങയത്തിന്റെ `ഇരുട്ട് എലിസബത്തിനോട് പറഞ്ഞത്' എന്ന കഥാസമാഹാരത്തിലെ രചനകള്‍ ഈ അര്‍ത്ഥത്തില്‍, ഇല്ലാതായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഗ്രാമീണജീവിതത്തെ ഉള്‍നാടന്‍ പ്രകൃതിയെയും തിരിച്ചുപിടിക്കാന്‍ ഉത്സാഹിക്കുന്നതിന്റെ പ്രതിരോധപ്രവര്‍ത്തനമായി നിരീക്ഷിക്കാം. `ടീനേജു'കളില്‍ സ്വാഭാവികമായും ഉണ്ടാവുന്ന ജിജ്ഞാസയും അതുളവാക്കിയ പാപബോധവുമാണ് `സര്‍പ്പജന്മം' എന്ന കഥയെ നിയന്ത്രിക്കുന്നത്. ലൈംഗികതയെക്കുറിച്ചു കേട്ടറിഞ്ഞ, അശ്ലീലമെന്നു മനസ്സില്‍ ഉറപ്പിച്ചവന്റെ മുന്നില്‍ ഒളിക്കാഴ്‌ചയായി തെളിയുന്നത് ആച്ചുട്ടിയുടെയും മൂസ്സക്കോയയുടെയും രഹസ്യസമാഗമമാണ്. പാരമ്പര്യവിശ്വാസങ്ങളും സദാചാരമൂല്യങ്ങളും വേരുറക്കാന്‍ തുടങ്ങിയ മോനു എന്ന ഏഴാംക്ലാസ്സുകാരന്റെ മനസ്സിലുളവായ വിഭ്രാത്മക അനുഭവങ്ങളുടെ കഥാരൂപമാണ് `സര്‍പ്പജന്മം'. കഥയായും വിശ്വാസമായും മനുഷ്യമനസ്സുകളില്‍ സ്വാധീനം ചെലുത്തുന്ന ഗോത്രത്തനിമയുടെ സജീവഅടയാളങ്ങള്‍ ഗ്രാമീണജീവിതത്തില്‍ ഇന്നും ബാക്കിയുണ്ട്. ശാസ്‌ത്ര-സാങ്കേതിക മുന്നേറ്റങ്ങളില്‍ അവയില്‍ ചിലതിന്റെയെങ്കിലും ബലം കുറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ബലം കുറഞ്ഞ വിശ്വാസങ്ങളുടെ കൂട്ടത്തിലാണ് ഒടിയന്റെ ഇന്നത്തെ സ്ഥാനം. രാത്രി വിജനസ്ഥലത്ത് പ്രത്യക്ഷപ്പെട്ട് പേടിപ്പിച്ചു കൊല്ലുന്ന ഒടിയന്റെ നിലനില്‌പ് ഇന്നു കഥകളില്‍ മാത്രമാണെന്നും പാരമ്പര്യമായി ഒടിജീവിതം നയിച്ചുവന്ന അവന് ജീവിച്ചുതീര്‍ക്കലിന്റെ മഹാഭാരമാണ് ഇന്നു നേരിടേണ്ടത് എന്നും അറിയുന്ന പാണന്‍ പശുവിന്റെ ജീവിതാവസ്ഥയുടെ നേര്‍ക്കാഴ്‌ചയാണ് `ഒടി' എന്ന കഥ. പച്ചയായ ജീവിതസങ്കടങ്ങളെ പ്രതിരോധിക്കാനാവാതെ, പാരമ്പര്യമായി കൈവന്ന വിരുതുകളുടെ രഹസ്യങ്ങള്‍ പോലും പുതിയ കാലത്തിനു കൈമാറാന്‍ ചന്തുവിനെ പ്രലോഭിപ്പിച്ചത് മറ്റുള്ളവരുടെ ജീവിതത്തില്‍ ഭയം വിതയ്‌ക്കാന്‍ ശക്തനായ ഒടിയന്‍ ഇന്ന് യാഥാര്‍ത്ഥ്യമല്ല എന്ന തിരിച്ചറിവാണ്. തെളിവുകളില്ലാതെ ശത്രുക്കളെ ഇല്ലാതാക്കാന്‍ ഒടിപ്രയോഗം പരീക്ഷിച്ചുനോക്കാന്‍ വന്നവരുടെ പ്രലോഭനം ഒടിവിദ്യയുടെ പുതിയ പ്രയോഗസാദ്ധ്യതകളുടെ പ്രതീക്ഷകളായി, പ്രതിഫലത്തെക്കുറിച്ചു പേര്‍ത്തും പേര്‍ത്തും വിലപേശാന്‍ ഒടിയനെ പ്രാപ്‌തനാക്കുന്നു. ``നിങ്ങള്‍ക്കു ചിരിവരുന്നുണ്ട്, അല്ലേ?'' എന്ന കഥാന്ത്യത്തിലെ ചോദ്യം അതുകൊണ്ടുതന്നെ, കേവലമൊരു ചോദ്യമാവാതെ, നവോത്ഥാനപ്രസ്ഥാനം പ്രകാശം പരത്തിയ ഇടങ്ങളിലൊക്കെ കിളുര്‍ക്കാന്‍ തുടങ്ങിയ ഇരുട്ടിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യനിലെ ലൈംഗികചോദന വ്യവസ്ഥാപിതമായ ജീവിതത്തിലൂടെ സംതൃപ്‌തിപ്പെടുത്താവുന്നതല്ല. കുടുംബവ്യവസ്ഥയുടെ മതില്‍ക്കെട്ടുകള്‍ ഭേദിക്കാന്‍ പോലും ശക്തമാണ് അതിന്റെ സമ്മര്‍ദ്ദം. കുഞ്ഞനന്തന്‍ എന്ന മെഡിക്കല്‍ റപ്രസന്റേറ്റീവിന്റെ ജീവിതത്തെ നിരീക്ഷിച്ചുകൊണ്ടിരുന്ന രണ്ടു പല്ലികളിലൂടെ പകര്‍ത്തിവെച്ച ചിന്തയാണ് `ചുണങ്ങ്' എന്ന കഥ. `മാഗിയാന്റി' എന്ന കഥയില്‍, ഡിക്രൂസങ്കിളിന്റെ മുമ്പില്‍ ഒരു പാവയെപ്പോലെയാണ് മാഗിയാന്റിയുടെ ജീവിതം എന്ന ബാല്യകാലനിരീക്ഷണമാണ്, പില്‌ക്കാലത്ത് മാഗിയാന്റിയെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ ഒരു പാവക്കുട്ടി, ഫ്രെഡ്ഡിയുടെ മനസ്സില്‍ വന്നുവീഴാന്‍ കാരണം. ഇങ്ങനെ മനസ്സില്‍ വന്നുവീഴുന്ന പാവക്കുട്ടി എന്ന ചിഹ്നത്തിലൂടെയാണ് കഥയിലേക്ക് കഥാകാരന്‍ കടക്കുന്നത്. നൊസ്റ്റാള്‍ജിയയുടെ ഉള്‍വിളികേട്ട് ഡിക്രൂസങ്കിളിനെയും മാഗിയാന്റിയെയും വര്‍ഷങ്ങള്‍ക്കുശേഷം സന്ദര്‍ശിക്കാനെത്തിയ ഫ്രെഡ്ഡിക്കനുഭവപ്പെട്ട മതിഭ്രമത്തിന്റെ അനുഭവകഥനമാണ് `മാഗിയാന്റി' എന്ന കഥ. വളരെ അസാധാരണമായൊരു വിഷയത്തെ ആഖ്യാനത്തനിമകൊണ്ട് വായനാക്ഷമമാക്കിയതാണ് `ഇരുട്ട് എലിസബത്തിനോട് പറഞ്ഞത്' എന്ന കഥ. ചെയ്‌തുകൂട്ടിയ പ്രവൃത്തികളിലെ തിന്മയായ ഇരുട്ടിന് സ്ഥാനം പുറത്തുതന്നെ. എലിസബത്തിന്റെ മനസ്സില്‍ സ്ഥിരവാസമുറപ്പിക്കേണ്ടത് ഇരുട്ടിന് നിലനില്‌പിന്റെ പ്രശ്‌നമാണ്. ചെയ്‌തപ്രവൃത്തികളിലെ ഇരുണ്ടവശം വീണ്ടും വീണ്ടും എലിസബത്തിനെ ഓര്‍മ്മിപ്പിച്ച് അതിനുള്ള കളമൊരുക്കുകയാണ് ഇരുട്ട്. മനസ്സില്‍ ബാക്കിനിന്ന വെളിച്ചമായി നിലകൊണ്ട മകനെക്കുറിച്ചുള്ള വിചാരങ്ങള്‍ക്കു വിരാമമിട്ടപോലെ, അവന്റെ ഫോട്ടോ ശ്രദ്ധാപൂര്‍വ്വം തിരികെവെച്ച് അലമാരപൂട്ടി ലൈറ്റ് ഓഫ് ചെയ്‌തനേരത്ത്, നേരമൊട്ടും കളയാതെ ഇരുട്ട് എലിസബത്തിലേക്ക് പൂര്‍ണ്ണമായും പടര്‍ന്നുകയറുന്നു. അധര്‍മ്മമാണ് പുരാണത്തില്‍ കലിക്ക് ആവേശിക്കാന്‍ ഇടം നല്‌കിയതെങ്കില്‍ സ്വന്തം ജീവിതത്തില്‍ ചെയ്‌തുകൂട്ടുന്ന അരുതായ്‌മകള്‍ എലിസബത്തിന്റെ മനസ്സിലെന്നതുപോലെ നമ്മുടെയൊക്കെ മനസ്സിലും ഇരുട്ടിനുസ്ഥിരവാസമൊരുക്കാന്‍ കാരണമാവുന്നു എന്നൊരു പാഠഭേദം കൂടി ഇക്കഥയില്‍ നിന്നു വായിച്ചെടുക്കാം. ജാതിക്കോമരങ്ങളുടെ ഉറഞ്ഞുതുള്ളലില്‍ ഇല്ലാതായ കന്യാസ്‌ത്രീയുടെ അനുഭവം സമകാലീന സംഭവങ്ങളിലെ കറുത്ത വാര്‍ത്തകളെ ഓര്‍മ്മിപ്പിക്കുന്നു. യേശുവിനു മണവാട്ടിയാവാന്‍ വിധിക്കപ്പെട്ടവളാകട്ടെ, സഹോദരീഘാതകന്റെ തെറ്റുകള്‍ പൊറുത്ത് അവനിലെ മൃഗീയതയെ ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിച്ചവളാണ്. മൃഗീയചോദനയുടെ, ചോര്‍ത്തിക്കളയാന്‍ ബാക്കിനിന്ന അംശംപോലെ, തന്നിലെ മൃഗമനസ്സിനെ വളരാനനുവദിച്ച ബാല്യം ചെലവഴിച്ച ചേരിപ്രദേശത്തിന്റെ ആകര്‍ഷണം, സ്വതന്ത്രമാക്കപ്പെട്ടു പുറത്തിറങ്ങിയപ്പോഴും, അവനെ അവിടം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നു. മനഃപരിവര്‍ത്തനം സംഭവിച്ചു എന്നു കരുതപ്പെടുന്ന സുന്ദര്‍സിംഗ് എന്തിനാവാം ഇങ്ങനെയൊരു ആഗ്രഹനിവര്‍ത്തിക്കു വെമ്പല്‍ കാട്ടിയത്? കഥാകൃത്തു ബാക്കിവെച്ച എഴുതാക്കഥയാണ് `അഘോരം'. കഥയുടെ അന്ത്യത്തില്‍ വായനക്കാരന്‍ സന്ദേഹിയാവുന്നു. റുഹാനിപ്പക്ഷി നീട്ടിക്കൂവിയ ഒരു രാത്രിയിലാണ്, തന്നെ ഉപേക്ഷിച്ചുപോയി വീണ്ടും വിവാഹംചെയ്‌തു ജീവിച്ച ഭര്‍ത്താവിന്റെ മരണവാര്‍ത്ത `കാലന്‍കോഴിയുടെ രാത്രി' എന്ന കഥയിലെ `വേരുണങ്ങി ഇലകള്‍ കൊഴിഞ്ഞ്, വരണ്ട ഭൂതലത്തില്‍ നിരാലംബയായി' നില്‌ക്കുന്ന ഒരു ഒറ്റപ്പെട്ട വൃക്ഷമായ ഉമ്മ കേള്‍ക്കുന്നത്. തോന്നുമ്പോള്‍ വരികയും പോവുകയും ചെയ്യുന്ന ഏക ആശ്രയമായ മകന്‍ കാസിമിനെ കാത്തിരിക്കുന്ന രാത്രിയില്‍ മരണത്തെ വിളിച്ചുവരുത്തുന്നതുപോലെയുള്ള റുഹാനിപ്പക്ഷിയുടെ കൂവല്‍ വല്ലാത്തൊരശുഭലക്ഷണമായി അവര്‍ കേള്‍ക്കുന്നു. പാടവരമ്പിലൂടെ ഒരു വെളിച്ചത്തിന്റെ പൊട്ട് അരിച്ചുനീങ്ങിവരുന്നത് തന്റെ കാസിമായിരിക്കണേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കാനേ, ജീവിതത്തില്‍ അള്ളിപ്പിടിച്ചു കിടക്കാന്‍ മോഹിക്കുന്ന ആ ഉമ്മയ്‌ക്ക് ആവുന്നുള്ളൂ. വിലക്കപ്പെട്ടതായി എന്തെങ്കിലുമൊന്ന് മിക്ക ഗ്രാമങ്ങളിലും ഉണ്ടാവും. അതിക്രമിച്ചവന് അനുഭവിക്കേണ്ടിവന്നതിന്റെ ദാരുണകഥയും അതിനെക്കുറിച്ചുണ്ടാവും. മുടിയഴിച്ചിട്ട് വശീകരിച്ചു ഓരോ ചെത്തുകാരനെയും തന്നിലേക്കടുപ്പിക്കുന്ന പനയ്‌ക്ക്, ഒരു പ്രണയദുരന്തം ഏല്‌പിച്ച പ്രതികാരദാഹത്തിന്റെ സ്ഥാനമാണ് `ചെത്ത്' എന്ന കഥയില്‍. കഥാപുരുഷനായ കുഞ്ഞപ്പയുടെ അപ്പന്റെ ജീവിതം തകിടം മറിച്ചുതകര്‍ത്തത് ഉള്‍പ്പെടെ, കയറിയ ഒരാളെയും നേരെചൊവ്വേ ഇറങ്ങാന്‍ അനുവദിച്ചിട്ടില്ലാത്ത പനയുടെ പ്രതികാരം, അനുഭവകഥയായി കണ്‍മുന്നിലുണ്ട്. എന്നിട്ടും യക്ഷിപ്പന കയറാനും ചെത്തികള്ളെടുക്കാനും കുഞ്ഞപ്പയെ പ്രേരിപ്പിക്കുന്നത് ചെത്തുകാരന്റെ ആത്മാഭിമാനത്തിനുനേരെ ഉയര്‍ന്ന വെല്ലുവിളിയാണ്. അഭിമാനം സംരക്ഷിക്കേണ്ടതിലെ ബാദ്ധ്യതയും വിലക്കപ്പെട്ടതിനെ ധിക്കരിക്കാന്‍ ഒരുമ്പെടുന്നതിലെ ഭയവും സംഘര്‍ഷഭരിതമാക്കിയ ഒരു രാത്രിയില്‍ കുഞ്ഞപ്പക്ക് അനുഭവപ്പെട്ട വിജയത്തിന്റെ സ്വപ്‌നാനുഭവമാണ് കഥ. ഭര്‍ത്താവിനോടുള്ളഏറ്റുപറച്ചിലിന്റെ രീതിയിലാണ് `വവ്വാല്‍' എന്ന കഥയുടെ രചന. ``നൊസ്റ്റാള്‍ജിയപോലും മനോരോഗങ്ങളായി മുദ്രകുത്തപ്പെടുന്ന കാലത്ത് ഭര്‍ത്താവിനോടുള്ള ഏറ്റുപറച്ചില്‍ വ്യത്യസ്‌തമായ സമൂഹബോധവത്‌കരണത്തിന്റെ പങ്ക് നിര്‍വ്വഹിക്കുന്നുണ്ട്'' എന്ന അവതാരികാകാരന്റെ കണ്ടെത്തല്‍ വായനക്കാരനും ശരിവെക്കും. വായുവില്‍ ചിറകുകള്‍ വിടര്‍ത്തി നിശ്ചലമായി ഒരു നിമിഷം നിന്നതിനുശേഷം വവ്വാല്‍ ഒരസ്‌ത്രം പോലെ പാഞ്ഞുവരികയും ആ നിമിഷം അരക്കെട്ടിലൊരു ബോംബു പൊട്ടുകയും ചെയ്‌തു എന്ന്, പെണ്‍ശരീരത്തില്‍ അനിവാര്യമായി സംഭവിച്ച മാറ്റത്തിനെ കഥയിലേക്ക് മനോഹരമായി ഇണക്കിച്ചേര്‍ത്തിരിക്കുന്നു. ഭര്‍ത്താവുമരിച്ചിട്ടും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സദാ അനുഭവിച്ചുകൊണ്ടിരിക്കുന്ന `വിസ്‌മയചിഹ്ന'ത്തിലെ അമ്മയുടെ സ്‌നേഹത്തിനെ `നിന്റച്ഛന്‍ ഭാഗ്യവാന്‍, മരിച്ചാലും ജീവിക്കാന്‍ അങ്ങേര്‍ക്ക് ഒരു ഹൃദയമെങ്കിലും ബാക്കികിടപ്പുണ്ടല്ലോ' എന്ന് പരസ്‌പരസ്‌നേഹത്തിന്റെ ദൃഢതയുള്ള ചിഹ്നമായി വിസ്‌മയത്തോടെ നോക്കിക്കാണാന്‍ സതീശനെ പ്രേരിപ്പിച്ചത്, തന്റെ ജീവിതത്തില്‍ ഇത്തരമൊരനുഭവത്തിനു സാദ്ധ്യതയില്ലല്ലോ എന്ന ആശങ്കയാവാം. പാപബോധം, സദാചാരമൂല്യം തുടങ്ങിയവയൊക്കെ ഗ്രാമജീവിതത്തിന്റെ സജീവസാന്നിദ്ധ്യമായി കഥകളില്‍ ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. വെട്ടിക്കളഞ്ഞാലും മുടി വീണ്ടും കിളുര്‍ക്കുന്ന തലപോലെയാണ് കാടുവെട്ടിത്തെളിയിച്ചു മൊട്ടയാക്കപ്പെട്ട നെല്ലിക്കുന്നിന്റെ പ്രകൃതവും. ഇങ്ങനെ മനുഷ്യനും പ്രകൃതിയും പരസ്‌പരപൂരകമാവുന്നതിന്റെ തെളിമയുള്ള ഉദാഹരണങ്ങള്‍ ഈ സമാഹാരത്തില്‍ നിരവധിയാണ്. അതിസുന്ദരമായ ഉള്‍നാടന്‍ പ്രകൃതിയുടെ ചിത്രങ്ങള്‍ കഥകളില്‍ പടര്‍ന്നുകിടക്കുന്നത് ചിത്രകലയോടുള്ള കഥാകാരന്റെ കൂടിയ അഭിനിവേശം മൂലമാവാം. ഗ്രാമപ്രകൃതി പശ്ചാത്തലമെന്നതിലുപരി പലപ്പോഴും പ്രതിബിംബങ്ങളോ മാനുഷികപരിവേഷമുള്ള കഥാപാത്രങ്ങളോ ആവുന്നുമുണ്ട്. പ്രകൃതിയുമായുള്ള ഇണക്കത്തിന്റെ സൗന്ദര്യം അനുഭവപ്പെടുമ്പോഴും അമിതമായ വാചാലത ഇക്കഥകളുടെ പാരായണക്ഷമതയ്‌ക്ക് തടസ്സമാവുന്നുണ്ട്. ഏതു രചനയും ഒളിച്ചുവെക്കുന്ന ഒരു രഹസ്യമാണ് കഥയുടെ മര്‍മ്മം. എഴുത്തുകാരന്‍ വായനക്കാരനെ നയിക്കേണ്ടത് അഥവാ വായനയെ ചെന്നെത്തിക്കേണ്ടത് ആ രഹസ്യത്തിന്റെ ഉള്ളറകളിലേക്കാണ്. അതിനുള്ള പ്രാപ്‌തി കൈവരിക്കുക എന്നതാണ് കഥയെഴുത്തില്‍ റഹ്‌മാന്‍ കിടങ്ങയം നേരിടുന്ന വെല്ലുവിളി എന്നുകൂടി ഈ സമാഹാരം ഓര്‍മ്മിപ്പിക്കുന്നു. | |
Tuesday, August 16, 2011
ജനശക്തി വാരിക
Subscribe to:
Post Comments (Atom)
No comments:
Post a Comment