Wednesday, July 6, 2016

സുയിസൈഡ് മാനിയ (ബുക്ക്റിവ്യൂ) രഞ്ജിനി രാമു

           
ശരീരമെന്ന തടവറയിൽനിന്നുള്ള ആത്മാവിന്‍റെ ആത്യന്തികമായ മോചനമത്രെ മരണം. സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. ഈ സ്വാതന്ത്ര്യ വാഞ്ച ഏറിയും കുറഞ്ഞും എല്ലാവരിലും ഉണ്ട്, കാരണങ്ങൾ പലതാണ് എങ്കിലും.മനുഷ്യ മസ്തിഷ്ക്കത്തിലുണ്ടാവുന്ന ചില ‘കെമിക്ക ഇംബാലന്‍സ്’  ഈ സ്വാതന്ത്ര്യ വാഞ്ചയ്ക്ക് ആക്കം കൂട്ടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന പഠനത്തിൽ നിന്നാണ് 'സൂയിസൈഡ് മാനിയ' എന്ന കഥ വളരുന്നത്. ഗവേഷണ കുതുകിയായ ഒരു കോളേജ് പ്രൊഫസറിലൂടെയാണ് കഥ മുന്നോട്ടു പോവുന്നത്. രസം കൊല്ലിയായ ചർച്ച ആദ്യം സംഘത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും പിന്നീട് അവർ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരുന്നു. ആത്മഹത്യാപ്രവണത ചില വ്യക്തികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല എന്നും, മറിച്ച് ഒരു ദേശത്തെ മുഴുവൻ ബാധിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ കൂടിയാണ് എന്നും അവർ ഞെട്ടലോടെയാണ് കേൾക്കുന്നത്. കഥാന്ത്യത്തിലെ' ട്വിസ്റ്റ് വായനക്കാരനെ ഇരുത്തി ചിന്തിപ്പിക്കാൻ പോന്നതാണ്. സ്വയം തിരിച്ചറിയാൻ കഴിയാത്ത ചില  'രാസ അസന്തുലിതാവസ്ഥ’  അന്തരീക്ഷത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന മുന്നറിയിപ്പു കൂടി നൽകാൻ കഥാകൃത്ത് ശ്രമിക്കുന്നുണ്ട്. ഭാവിയിൽ ഏറെ സംവാദങ്ങൾക്ക് വഴി ഒരുക്കുന്നതിനുള്ള സാധ്യത തുറന്നു തരുന്ന സാമൂഹികപ്രസക്തിയുള്ള ഒരു കഥകൂടിയാണ് 'സൂയിസൈഡ് മാനിയ'
'കുതിരയുടെ രൂപകം' എന്ന കഥ, ദാമ്പത്യബന്ധത്തിൽ പ്രണയമെന്ന കാണാചരടുകളുടെ  അന്വേഷണമാണ്. കുതിര എന്ന രൂപകത്തിന് വെട്ടിപ്പിടിക്കലുകളുടേയും മനുഷ്യാസക്തിയുടേയും പ്രതീകമായുള്ള പരമ്പരാഗത അടയാളപ്പെടുത്തലുകളെ പൊളിച്ചെഴുതി, അതിലും പ്രസക്തമായ നിർവചനം - എത്ര പിടിച്ചകറ്റിയാലും പൂർവ്വാധികം ശക്തിയോടെ അധരബന്ധം സ്ഥാപിക്കാൻ കുതറിയോടുന്ന പ്രണയ വീറിന്‍റെ പ്രതീകം - കഥാകൃത്ത് നൽകുന്നുണ്ട്. തകരാൻ തുടങ്ങുന്ന തന്‍റെ ദാമ്പത്യത്തെ പൂർവ്വാധികം ശക്തിയോടെ ചേർത്തു പിടിക്കുന്ന സൈറ എന്ന കഥാപാത്രത്തിലൂടെ ഈ ആധുനിക യുഗത്തിലും വൈവാഹിക ബന്ധത്തിന്‍റെ പരിപാവനത ചോർന്നു പോയിട്ടില്ല , പോവുകയുമില്ല എന്ന ഒരു വലിയ സന്ദേശം കൂടി ഈ കഥ നൽകുന്നു.
സമൂഹത്തിന്‍റെ  മുഖ്യധാരയിൽ നിന്ന് നിഷ്കാസിതരാക്കപ്പെട്ട ഒരു ജനവിഭാഗത്തിന്‍റെ ആത്മരോദനമാണ് 'ഗോത്രവൈരം'. ആദിമഗോത്ര സംസ്കൃതിയുടെ പ്രതിനിധിയായ ആളൻ ചാത്തൻ നിലനിൽപിനായി നടത്തുന്ന പൊരുതലുകളുടെ കഥ കൂടിയാണ് ഇത്. കാട്ടിലും നാട്ടിലും ഒരു പോലെ അവൻ വേട്ടയാടപ്പെടുന്നു. ചെറുത്തു നിൽപ്പുകൾ ഉണ്ടാവുന്നുണ്ടെങ്കിലും അന്തിമവിജയം അവനു മേൽ ശത്രുക്കൾ തന്നെ നേടുന്നു. ആദിമ ജനതയുടെ ജീവിതത്തിലുടനീളം മുഴച്ചു നിൽക്കുന്ന ദൈന്യത, നൊമ്പരം വായനക്കാരിലേക്കു കൂടി വ്യാപിപ്പിക്കാൻ കഥാകാരന്‍റെ കൃത്രിമത്വം ഒട്ടുമില്ലാത്ത ഭാഷാശൈലിക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രിയപ്പെട്ടവരുടെ നഷ്ടം സൃഷ്ടിക്കുന്ന ശൂന്യത നികത്താനാവാത്തതാണ്. നഷ്ടപ്പെടുന്നത് അമ്മയാണങ്കിലോ? തളളപ്പക്ഷിയൊഴിഞ്ഞ കൂട്ടിൽ നിസ്സഹായരായി, കൊക്കുകൾ വിടർത്തി നിലവിളിക്കുന്ന കുഞ്ഞിക്കിളികൾ ഏതൊരു കഠിനമനസ്സിനേയും അലിയിപ്പിക്കുന്നതാണ്.  അത്തരമൊരു നൊമ്പരക്കാഴ്ചയാണ് 'സ്നേഹത്തിന്‍റെ മുഖങ്ങൾ' നൽകുന്നത്.
'നിങ്ങളെ പഠിപ്പിക്കാത്ത ചരിത്രഭാഗങ്ങൾ' ഒരു പട്ടാളക്കാരന്‍റെ വീരസ്യം പറച്ചിൽ എന്നതിലുപരിയായി ചരിത്രത്തിന്‍റെ കാണാപ്പുറങ്ങളിലേക്കുള്ള ഒരു യാത്രകൂടിയാണ്.  ബ്രിട്ടീഷിന്ത്യയിൽ ഇന്ത്യക്കാരായ പട്ടാളക്കാർ കടന്നുപോയിട്ടുള്ള ദുരിതപർവ്വം സ്വാതന്ത്ര്യാനന്തരവും അവസാനിക്കുന്നില്ല. ചരിത്രപുസ്തകത്തിന്‍റെ താളുകളിൽ ഇടംപിടിച്ചിട്ടില്ലാത്ത സോണാൽ ദ്വീപും, രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട ചില  പിന്നാമ്പുറക്കഥകളും ഈ രചനയെ ഏറെ ആസ്വാദ്യകരമാക്കുന്നു.  ജീവിതത്തിന്‍റെ നശ്വരതയെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്  'കോട്ട'.  മനുഷ്യർ ഓരോരുത്തരും അവരവർക്കു ചുറ്റും കൽകോട്ടകൾ പണിഞ്ഞ് അതിൽ നിന്ന് സ്വയം പുറത്തു വരാൻ കഴിയാതെ  കറങ്ങുന്നു.. അതിലെ വ്യർത്ഥത തിരിച്ചറിഞ്ഞ് പുറത്തു വരേണ്ടത് അവന്‍റെ  മുന്നോട്ടുള്ള യാത്രയ്ക്ക് അത്യാവശ്യമാണ്.  കാലം അവനെ കോട്ടയാൽ സംരക്ഷിക്കുന്നില്ല, മനുഷ്യന്‍റെ ചെറിയ ജീവിതത്തിനുമേൽ വലിയ കോട്ടകൾ കൊണ്ട് ഒരു കാര്യവുമില്ല- എന്ന് ചന്ദ്രേട്ടൻ(കഥാകൃത്ത്) പറയുന്നിടത്താണ് ഈ കഥയുടെ ദാര്‍ശനികപ്രസക്തി..
പെണ്ണ് അടക്കി ഭരിക്കാനും, മണ്ണ് വെട്ടിപ്പിടിക്കാനുമുള്ളതിനാണ് എന്ന പുരുഷധാർഷ്ഠ്യത്തിനുമേൽ ഏൽപ്പിക്കുന്ന കനത്ത ആഘാതമാണ് 'നീരാഴം'. എന്ന കഥ. മാതൃത്വം, പ്രണയം എന്നീ ഉദാത്ത വികാരങ്ങൾക്കു മാത്രമേ ഭൂമിയിലും സ്ത്രീയിലും നീരാഴങ്ങൾ സൃഷ്ടിക്കാൻ കഴിയുകയുള്ളൂ, എന്ന തിരിച്ചറിവിൽ നിന്നാണ് കഥാനായകന്‍ കാസിമിന്‍റെ തോട്ടത്തിൽ പ്രതീക്ഷയുടെ തളിരുകൾ വിടരുന്നത്.  ഈ കഥാ കൂട്ടത്തിലെ എന്‍റെ പ്രിയപ്പെട്ട കഥ കൂടിയാണ് 'നീരാഴം’
നിർവ്വചനങ്ങൾക്കതീതവും, ആപേക്ഷികമായ അളവുകോൽ ആവശ്യമില്ലാത്തതുമായ ചില ബന്ധങ്ങൾ ഭൂമിയിലുണ്ടെന്ന സാക്ഷ്യപ്പെടുത്തലാണ് പട്ടമ്മാളുടെ വീട്’ എന്ന കഥ. പട്ടമ്മാൾ എന്ന തമിഴ്നാട്ടുകാരിയായ മധ്യവയസ്കയും തന്‍റെ ബാപ്പയും തമ്മിലുള്ള ബന്ധത്തിന് എന്തു പേരിടണം എന്നെറിയാതെ ഉഴലുന്ന സലീമിന് കൃത്യമായ ഒരു ഉത്തരത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്നില്ല.. ആദർശവാനായ ബാപ്പയെ ഒരു സംശയത്തിന്‍റെ നിഴലിൽ നിർത്താൻ പോലും ബാപ്പയോടുളള സ്നേഹം അയാളെ അനുവദിക്കുന്നില്ല. എന്നു മാത്രമല്ല, അന്ത്യദിനങ്ങളിൽ ബാപ്പ പട്ടമ്മാളിനു നൽകാനായി ഏൽപ്പിച്ച പൊതി തുറന്നു പോലും നോക്കാതെ അവരെ ഏൽപ്പിക്കുന്ന സലീം ഉത്തമനായ ഒരു മകന്‍റെ റോൾ ഭംഗിയായി നിർവ്വഹിക്കുന്നു.  പട്ടമ്മാൾ തന്‍റെ ബാപ്പയ്ക്ക് ആരായിരുന്നു?  എന്ന ചോദ്യം സലീം ഉപേക്ഷിക്കുന്നുണ്ടെങ്കിലും, കഥ മുഴുവൻ വായിച്ചു തീരുമ്പോൾ വായനക്കാരുടെ ഉള്ളിൽ ഈ ചോദ്യം ഒരു നെരിപ്പോടുപോലെ പുകയുന്നുണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല...
വ്യത്യസ്തമായ പ്രമേയങ്ങൾ, ആത്മാവിനെ തൊട്ടറിയുന്ന,. കൃത്രിമത്വം തീരെ ഇല്ലാത്ത രചനാ രീതി, മനുഷ്യമനോനിലയുടെ വ്യത്യസ്ത തലങ്ങളെ വളരെ ഭംഗിയായി സന്നിവേശിപ്പിക്കാനുള്ള കഴിവ്,. തഴക്കത്തോടും ഒതുക്കത്തോടും കൈകാര്യം ചെയ്തിരിക്കുന്ന ഭാഷ, എല്ലാം കൂടി ഈ പുസ്തകത്തെ നല്ലൊരു വായാനാവിഭവമാക്കി മാറ്റുന്നു. അതുകൊണ്ടുതന്നെ ഈ കഥാ സമാഹാരം വായനക്കാരുടെ  പ്രിയപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിൽ ഇടം പിടിയ്ക്കുക തന്നെ ചെയ്യും എന്ന് ഒരു എളിയ വായനക്കാരി എന്ന നിലയിൽ ഞാന്‍ പ്രതീക്ഷിക്കുന്നു.

Monday, January 11, 2016

ഒരു ഗ്രാമം ആത്മഹത്യയെ പ്രണയിക്കുന്നു. 

‘സ്യുയിസൈഡ് മാനിയ’ എന്ന പേരില്‍ ഒരു കഥയെഴുതിയിട്ടുണ്ട്‌ ഞാന്‍. ആത്മഹത്യയെ പ്രണയിക്കുന്ന ഒരു ഗ്രാമത്തെക്കുറിച്ചും അവിടെ നിരന്തരമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വയംഹത്യാ പ്രവണതകള്‍ക്ക് പിന്നിലുള്ള ചോദനകളെ ആ ദേശത്തിന്‍റെ ഭൌമശാസ്ത്രപരമായ പ്രത്യേകതകളുമായി കൂട്ടിച്ചേര്‍ത്തുവായിക്കാന്‍ ശ്രമിക്കുന്ന ഒരു സാമൂഹ്യശാസ്ത്രജ്ഞന്‍റെ നിരീക്ഷണങ്ങളെക്കുറിച്ചുമാണ് ആ കഥ. ആത്മഹത്യ പ്രമേയമായി വരുന്ന കഥകള്‍ മലയാളത്തില്‍ വേറെ ധാരാളമുള്ളത് കൊണ്ട് അല്‍പം വ്യത്യസ്തതയ്ക്കുവേണ്ടി അത്തരത്തിലൊരു സമീപനം സ്വീകരിച്ചു എന്നേയുള്ളൂ. അതിനെക്കാളുപരിയായി പ്രിയ സുഹൃത്ത് കുട്ടന്‍ വൈദ്യരുടെ മരണം എന്നിലുണ്ടാക്കിയ ആഘാതത്തെ രേഖപ്പെടുത്തിവെക്കുക എന്നതായിരുന്നു ആ കഥയുടെ ലക്ഷ്യം.
ഇരുപതിലധികം വര്‍ഷങ്ങളായി ഞാന്‍ മലപ്പുറം ജില്ലയിലെ പന്തല്ലൂരിലുള്ള ഒരു പ്രൈമറി സ്കൂളില്‍ അധ്യാപകനാണ്. സ്കൂളിലെത്തിയ ആദ്യകാലത്ത് തന്നെ സുഹൃത്ത് വലയത്തില്‍ എത്തിച്ചേര്‍ന്ന പലരില്‍ ഒരാളായിരുന്നു കുട്ടന്‍ വൈദ്യര്‍. അങ്ങാടിയില്‍ ഒരു കൊത്തുമരുന്നു കടയുമായി കൂടിയിരുന്ന മൂപ്പരുടെ കൂടെയായിരുന്നു സ്കൂള്‍ സമയം കഴിഞ്ഞുള്ള എന്‍റെ വൈകുന്നേര വെടിവട്ടം. ആള്‍ ബഹുരസികനായിരുന്നു. ആകാശത്തിനു കീഴിലുള്ള സകലകാര്യങ്ങളും ഞങ്ങള്‍ സംസാരിക്കുമെങ്കിലും പെണ്‍വിഷയങ്ങളിലായിരുന്നു മൂപ്പര്‍ക്ക് കൂടുതല്‍ താല്പര്യം. നല്ലൊരു ശ്രോതാവായി ഞാന്‍ ഇരുന്നുകൊടുക്കും. ഞാനാദ്യം കാണുമ്പോള്‍ ഏതാണ്ട് നാല്പതിനടുത്തു പ്രായമുണ്ടാവും. വെളുത്തുസുന്ദരനായിരുന്നു. ലേശം കുടവയറുണ്ട്. കഷണ്ടി അധിനിവേശം നടത്തിയ തലയിലേക്ക് ഇടതു ചെവിയുടെ ഭാഗത്ത് നീട്ടി വളര്‍ത്തിയ ചുരുണ്ട മുടി ചീകി പതിച്ചു വെക്കും. മുഖത്ത് എപ്പോഴും നല്ല പ്രസാദമാണ്. മരുന്നുവാങ്ങാന്‍ വരുന്ന രോഗികളോടൊക്കെ കുശലം പറഞ്ഞുകൊണ്ടാണ് ഇടപെടലുകള്‍.
വലിയ നാടകക്കമ്പക്കാരനായിരുന്നു വൈദ്യര്‍. അഭിനയവാസന രക്തത്തിലലിഞ്ഞുചേര്‍ന്നയാള്‍ എന്ന് പറയാം. നാടകാഭിനയം തൊഴിലാക്കി നടന്ന ഒരു യൌവനകാലം അയാള്‍ക്കുണ്ടായിരുന്നു. ഇന്ന് സിനിമയിലും മറ്റുമുള്ള ചില മധ്യവയസ്കരായ നടീനടന്മാരെ പേരെടുത്തുപറഞ്ഞുകൊണ്ട് അവരുമൊത്ത് താന്‍ അഭിനയിച്ച സന്ദര്‍ഭങ്ങള്‍ വൈദ്യര്‍ വിശദീകരിച്ചുപറയാറുണ്ട്. “അവരൊക്കെ ഇപ്പോള്‍ നല്ലനിലയിലായി. ഞാനോ ഈ കൊത്തുമരുന്നു പെട്ടിക്കരികിലിരുന്നു ഇങ്ങനെ വേരുമുളയ്ക്കാന്‍ വിധിക്കപ്പെട്ടവനുമായി” എന്ന് പറഞ്ഞു ചിരിക്കും. പിന്നെ ഒരു നെടുവീര്‍പ്പിന്‍റെ അകമ്പടിയോടെ ഇത്രയും കൂടി പറയും. “ങാ...ഈ ജന്മം ഇനി ഇങ്ങനെയങ്ങു പോട്ടെ. ഇനി അടുത്ത ജന്മത്തില്‍ നോക്കാം”
എന്നോട് ഒരു നാടകമെഴുതണമെന്ന് നിര്‍ബന്ധിക്കാറുണ്ടായിരുന്നു വൈദ്യര്‍. അയാള്‍ക്കതില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കണമെന്നും പറയും. സ്കൂള്‍ വാര്‍ഷികം വന്നപ്പോള്‍ നിര്‍ബന്ധത്തിന് ശക്തി കൂടി. ഞാന്‍ നാടകമൊന്നും എഴുതിയില്ലെങ്കിലും വാര്‍ഷികത്തിന് ഞങ്ങള്‍ ഒന്നിച്ചൊരു നാടകം അഭിനയിക്കുകയുണ്ടായി. നാടകത്തിന്‍റെ റിഹെഴ്സല്‍ കാലം ഒരിക്കലും മറക്കാന്‍ വയ്യ. വൈദ്യരെ ഏറ്റവും അടുത്തറിഞ്ഞത് അക്കാലത്തായിരിക്കണം. തമാശപൊട്ടിച്ചും പൊട്ടിച്ചിരിച്ചും അയാള്‍ എപ്പോഴും റിഹേഴ്സലിന്‍റെ വിരസതയെ മായ്ച്ചുകളഞ്ഞുകൊണ്ടിരുന്നു.   വാര്‍ഷികദിനത്തില്‍ നാട്ടുമ്പുറത്തെ വലിയൊരു സദസ്സിനുമുമ്പില്‍  സി എല്‍ ജോസിന്‍റെ ‘സൂര്യാഘാതം’ എന്ന രണ്ടര മണിക്കൂര്‍ നേരം നീണ്ടുനില്‍ക്കുന്ന ആ നാടകം ഞങ്ങള്‍ ഗംഭീരമായി അഭിനയിച്ചു. നാടകത്തില്‍ നായികയുടെ മനസികരോഗിയായ ഭര്‍ത്താവിന്‍റെ റോള്‍ ആയിരുന്നു വൈദ്യര്‍ക്ക്‌. എനിക്ക് ഉപനായകന്‍റെ വേഷവും.
‘സൂര്യാഘാത’മായിരിക്കണം കുട്ടന്‍ വൈദ്യര്‍ അഭിനയിച്ച അവസാനത്തെ നാടകം. പിന്നീടുള്ള കാലം ജീവിതനാടകത്തില്‍ എവിടെയോ അയാള്‍ക്ക്‌ ചുവടു പിഴച്ചു. കൊത്തുമരുന്നു കട ഉപേക്ഷിച്ച് വേറെന്തോ തൊഴിലിനു പോയി. ചില രാത്രികളില്‍  ഏറെ വൈകിയ നേരം തിരക്കുള്ള ബസ്സില്‍ തൂങ്ങിപ്പിടിച്ച്‌ വരുന്ന വൈദ്യരെ ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ അയാള്‍  മദ്യപിച്ചിട്ടുണ്ടാവും. ഞാനത് അറിയുമെന്ന് കരുതിയിട്ടാവും ഞാന്‍ ബസ്സില്‍ തൊട്ടടുത്തുണ്ടെങ്കിലും എന്നെ കണ്ട ഭാവം നടിക്കില്ല, എന്തെങ്കിലും ചോദിച്ചാല്‍ വാ തുറക്കാത്ത ഒരു പുഞ്ചിരി മറുപടിയായി തരും. അയാള്‍ എന്തില്‍ നിന്നൊക്കെയോ ഒളിച്ചുപോവുകയാണ് എന്ന് ഞാനന്ന് അറിഞ്ഞിരുന്നില്ല. അവസരങ്ങളുണ്ടായിരുന്നെങ്കില്‍ കലാരംഗത്ത് ഒരുപാട് ഉയര്‍ന്നുപോകാന്‍ കഴിയുമായിരുന്ന ഒരു പ്രതിഭയായിരുന്നു അയാളെന്നു എനിക്ക് പലപ്പോഴായി തോന്നിയിട്ടുണ്ട്. അതിനു സാധിക്കാഞ്ഞതിന്‍റെ ഒരു നൈരാശ്യം അയാളെ പിന്തുടര്‍ന്നിരുന്നു എന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അവസാനം ആ നിരാശ തന്നെയാണോ ഒരു മുഴം കയറിന്‍റെ സാന്ത്വനത്തിലേക്ക് അയാളെ പ്രലോഭിപ്പിച്ചടുപ്പിച്ചത്?
വൈദ്യരുടെ മരണദിനത്തില്‍ അയാളുടെ വീട്ടുമുറ്റത്ത് കൂടിയ ആളുകള്‍ക്കിടയില്‍ ഖിന്നനായി ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നപോലെ നില്‍ക്കുമ്പോഴാണ് പന്തല്ലൂരിലെ ആത്മഹത്യകളുടെ കാരണങ്ങളിലേക്ക് എന്‍റെ മനസ്സ് പതിയെ കടന്നു ചെല്ലുന്നത്. അന്നേരം മനസ്സിലേക്ക് ഓരോരോ മരണങ്ങള്‍ പതിയെ കടന്നുവന്നു അലോസരപ്പെടുത്തിത്തുടങ്ങി. അങ്ങനെ ആലോചിച്ചു തുടങ്ങിയപ്പോള്‍ ആ മരണങ്ങളുടെ അംഗസംഖ്യ എത്രമാത്രം കൂടുതലാണ് എന്ന കാര്യം എന്നെ അമ്പരപ്പിച്ചു. എന്‍റെ ക്ലാസ്സില്‍ പഠിച്ചിരുന്ന ഷൌക്കത്ത് എന്ന വിദ്യാര്‍ഥിയുടെ ഉമ്മ സ്വയം തീ കൊളുത്തി മരിച്ചത്, മധു എന്ന ചെറുപ്പക്കാരന്‍ വിഷം കഴിച്ചു മരിച്ചത്, ഗോപാലന്‍ കുന്നുമ്പുറത്തെ മരത്തിന്‍റെ ഉച്ചിയില്‍ തൂങ്ങിയത്, ശാന്തി ടീച്ചറുടെ ഭര്‍ത്താവ് സ്വന്തം വീട്ടില്‍ ഒരു കയറില്‍ ജീവിതം ഹോമിച്ചത്....
ദൈവമേ...എന്താണ് ഈ ദേശത്തിന് പറ്റിയത്?
എന്തുകൊണ്ട് ഇവിടെ ഇത്രയധികമാളുകള്‍ സ്വന്തം ജീവിതത്തിനു മേല്‍ വിരാമ ചിഹ്നം വരയ്ക്കുന്നു?
അന്നു രാത്രി ഞാന്‍ വളരെ കുറച്ചേ ഉറങ്ങിയുള്ളൂ. എന്തോ അരുതായ്ക ഗ്രാമത്തിനു മേല്‍ മൂടിക്കെട്ടി നില്‍പ്പുണ്ടെന്നൊരു തോന്നല്‍ എനിക്കുണ്ടായി. ആത്മഹത്യകള്‍ കൂടുതലുള്ള ദേശം എന്ന നിലയ്ക്ക് പന്തല്ലൂരിനു ഭൌമശാസ്ത്രപരമായ ഒരു സ്പെല്ലിംഗ് മിസ്റ്റൈക്ക് ഉണ്ടോ എന്ന ആശങ്ക എന്നെ ഭരിച്ചുകൊണ്ടിരുന്നു. അങ്ങനെ ചിന്തിക്കാന്‍ ഒരു കാരണവുമുണ്ടായിരുന്നു. ഒരിക്കല്‍ ഇന്റര്‍നെറ്റില്‍ ഒരു സൈറ്റ് പരിശോധിച്ചപ്പോള്‍, കഠിനമായ ഡിപ്രഷന്‍ ആണ് ആത്മഹത്യാവാസനയുടെ പ്രധാന ഹേതു എന്നും രക്തത്തില്‍ സെരോട്ടോണിന്‍  എന്ന രാസവസ്തുവിന്റെ അളവ് കുറയുന്നത് മനുഷ്യമസ്തിഷ്കത്തില്‍ ഉണ്ടാക്കുന്ന ‘കെമിക്കല്‍ ഇംബാലന്‍സ്’ ഡിപ്രഷന് കാരണമാവുമെന്നും വായിച്ചിരുന്നു. ഭൌമശാസ്ത്രപരമായ ചില പ്രത്യേകതകള്‍ മനുഷ്യമനസ്സിലെ സെരോട്ടോണിന്‍റെ അളവിനെ സ്വാധീനിക്കും എന്ന കാര്യം കൂടി ആ ലേഖനം പങ്കുവെക്കുന്നുണ്ട്. ‘സ്യുയിസൈഡ് മാനിയ’ എന്ന കഥയിലേക്ക്‌ വഴി തെളിഞ്ഞത് ഈ വസ്തുതകളിലൂടെയാണ്. അന്ന് രാത്രി തന്നെ ഞാനാ കഥ എഴുതിത്തീര്‍ത്തു.
ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ആ കഥ പ്രസിദ്ധീകരിച്ചു വരാന്‍ പിന്നെയും ആറു മാസമെടുത്തു. അതിന്നിടയ്ക്കു പിന്നെയും ആത്മഹത്യകള്‍ നടന്നു. മരണവീട്ടിലൊന്നും ഞാന്‍ സന്ദര്‍ശകനായി ചെന്നില്ലെങ്കിലും ഓരോ മരണവും മറ്റാരിലും ഉണ്ടാക്കാത്ത വടുക്കള്‍ എന്നിലുണ്ടാക്കുന്നത് ഞാനറിഞ്ഞുകൊണ്ടിരുന്നു. മാസങ്ങളും വര്‍ഷങ്ങളും പോകെ, ആത്മഹത്യകളുടെ നൈരന്തര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഈ ഗ്രാമം ഇപ്പോഴും എന്നെ അസ്വസ്ഥപ്പെടുത്തുകയാണ്. ഇതാ ഇപ്പോള്‍, ഇതെഴുതിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ പോലും ഒരു ദുര്‍മരണം തീര്‍ത്ത മ്ലാനതയുടെ മൂടലുമായാണ് ഈ ഗ്രാമം ഉണര്‍ന്നിരിക്കുന്നത്. ഇരുപത്തഞ്ചു കൊല്ലം മുമ്പ് കണ്ണൂരില്‍ നിന്ന് ഞങ്ങളുടെ നാട്ടില്‍ വന്ന് പ്രാക്ടീസ് തുടങ്ങി സ്വന്തം വീടും ആശുപത്രിയും സ്ഥാപിച്ച് ഈ നാട്ടിലെ രോഗികളുടെ ആശ്രയമായി മാറിയ ഡോക്ടര്‍ ശശിധരന്‍ സ്വന്തം ക്ലിനിക്കില്‍ തൂങ്ങിമരിച്ചിരിക്കുന്നു!

ഞാന്‍ ഭാവന വെച്ചെഴുതിയ കഥയും അതിന്‍റെ അന്തര്‍ധാരയായ ഭൌമശാസ്ത്ര നിഗൂഡതകളും സത്യമായിത്തന്നെ തീരുകയാണോ എന്ന ഭീതിയാണ് ഇപ്പോള്‍ എന്നെ ഭരിച്ചുകൊണ്ടിരിക്കുന്നത്.

Sunday, September 20, 2015

ലേ ഗ്രാന്‍ഡ്‌ വോയേജ്-ഹജ്ജ് യാത്രയെക്കുറിച്ച് ഒരു വിഖ്യാത ചലച്ചിത്രം




നാം ജീവിക്കുന്ന ഈ നൂറ്റാണ്ടിലെ ഏറ്റവും ജനകീയമായ കലയേതെന്നു ചോദിച്ചാല്‍ അതിനുത്തരം സിനിമ എന്നാണ്. സാര്‍വലൌകികമായ ഒരു സമ്മതി അതിനുണ്ട്. ലോകവീക്ഷണങ്ങളെ മാറ്റിപ്പണിയുന്ന ഒരു കലാരൂപമാണ്‌ അത്. വൈവിധ്യമാര്‍ന്ന ആശയങ്ങളെ ഫലപ്രദമായ ആവിഷ്കാരങ്ങളാക്കി മാറ്റി ലോകമൊട്ടുക്ക് വിനിമയം ചെയ്യാന്‍ അതിനുള്ള ശേഷി മറ്റൊന്നിനുമില്ല. അതുകൊണ്ടുതന്നെ, സാങ്കേതിക മികവിന്‍റെ ഈ കലാരൂപം സംസ്കാരങ്ങളുടെ വിനിമയത്തിന് നല്‍കിയ സംഭാവന ചെറുതല്ല. ഓരോ ദേശത്തും അതതു ഭാഷയിലുള്ള മാസ്റ്റര്‍പീസുകളായി അവയില്‍ പലതും ഏറെക്കാലം ചൂടുള്ള ചര്‍ച്ചയ്ക്കു വിധേയമായിട്ടുണ്ട്. അങ്ങനെയൊരു ചലച്ചിത്രമാണ് ഫ്രഞ്ച്-മൊറോക്കന്‍ സംവിധായകനായ ഇസ്മായീല്‍ ഫാറൂക്കി അണിയിച്ചൊരുക്കിയ ‘ലേ ഗ്രാന്‍ഡ്‌ വോയേജ്’. ഒരു പിതാവിന്‍റെയും പുത്രന്‍റെയും റോഡുമാര്‍ഗമുള്ള ഹജ്ജ് യാത്രയാണ് സിനിമയുടെ വിഷയം. പിതാവിന്‍റെ റോളില്‍ മൊറോക്കന്‍ നടന്‍ മുഹമ്മദ്‌ മാജിദ്, മകന്‍റെ റോളില്‍ ഫ്രഞ്ച് നടന്‍ നിക്കോളാസ് കാര്‍ലെ എന്നിവര്‍ മത്സരിച്ചഭിനയിച്ച, ഇസ്ലാമികതീര്‍ത്ഥാടനത്തിന്‍റെ മഹത്വത്തിലേക്കു വെളിച്ചം വീശുകയും  ഇസ്ലാമിക പ്രമാണങ്ങളുടെ സാര്‍വ്വലൌകികതയെ അടയാളപ്പെടുത്തുകയും ചെയ്യുന്ന ഈ ചിത്രം ഫ്രാന്‍സില്‍ നിന്നും സൌദിഅറേബ്യയിലേക്കുള്ള 3000 കിലോമീറ്റെറിലധികം വരുന്ന ലാന്‍ഡ്‌സ്കേപ്പുകളെ, അതിന്‍റെ ഭൌമശാസ്ത്രപരമായും സാമൂഹ്യജീവിതപരമായുമുള്ള റിയാലിറ്റിയെ ഒപ്പിയെടുത്തുകൊണ്ടാണ് സഞ്ചരിക്കുന്നത്.
മഹത്തായ യാത്ര തുടങ്ങുന്നു.
ധൃതിയില്‍ സൈക്കിള്‍ ചവിട്ടി വരുന്ന ഒരു യുവാവിന്‍റെ സമീപദൃശ്യത്തില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. അവന്‍ ധൃതിപിടിച്ചുപോവുന്നത് പഴയ വാഹനങ്ങളുടെ ഭാഗങ്ങള്‍ അലസമായി കൂട്ടിയിട്ട ഒരു ഗ്യാരേജിലേക്കാണ്. അവിടെ നിന്ന് തന്‍റെ വീട്ടിലെ കാറിനു അനുയോജ്യമായ ഒരു ഡോര്‍ അവന്‍ തിരഞ്ഞെടുക്കുന്നു. നീല നിറത്തിലുള്ള കാറിനു ഓറഞ്ചുനിറത്തിലുള്ള ഒരു ഡോര്‍ ആണ് അവനു ലഭിക്കുന്നത്. ആ കാറിലാണ് അവന്‍റെ പിതാവ് മക്കയിലേക്ക് ഹജ്ജിനു പോവുന്നത്.
യുവാവിന്‍റെ പേര് റെഡ. ഫ്രാന്‍സിലെ പുതിയ തലമുറയുടെ പ്രതീകമാണ്‌ അവന്‍. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് വിശ്വസിക്കുന്നവന്‍. അന്യമതത്തില്‍ പെട്ട ലിസ എന്ന പെണ്‍കുട്ടിയെ പ്രണയിക്കുന്നവന്‍. മദ്യവും നിശാക്ലബ്ബുകളും ശീലമായവന്‍. മതനിഷ്ഠയില്‍ വിമുഖന്‍. പക്ഷെ, പിതാവാണെങ്കിലോ? തികഞ്ഞ മതവിശ്വാസി. കര്‍മങ്ങളില്‍ നിഷ്ഠയുള്ളവന്‍. കര്‍ക്കശസ്വഭാവക്കാരന്‍. പിതാവിന്‍റെയും മകന്‍റെയും വിരുദ്ധസ്വഭാവങ്ങളും താല്പര്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൊണ്ട് കേവലമായ ഇടപെടലുകളില്‍ പോലും അവര്‍ക്ക് പരസ്പരബഹുമാനം പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കുടുംബത്തിലുള്ളത്. എന്നിട്ടും മൂത്തമകന് പകരം ഇളയവനായ റെഡയെയാണ് പിതാവ് തന്‍റെ യാത്രയ്ക്ക് കൂടെക്കൂട്ടുന്നത്. അയാള്‍ക്കാണെങ്കില്‍ അത് ഒട്ടും താല്പര്യമുള്ള കാര്യമല്ല താനും. പല ഒഴിവുകഴിവുകള്‍ കൊണ്ടും നിഷേധങ്ങള്‍ കൊണ്ടും അയാളതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കര്‍ക്കശസ്വഭാവക്കാരനായ പിതാവിനെ അയാള്‍ക്ക് അനുസരിക്കേണ്ടി വരുന്നു.
അങ്ങനെ ആ യാത്ര ആരംഭിക്കുകയാണ്.
പിതാവിനോടുള്ള പ്രതിഷേധവും കാമുകിയെ പിരിഞ്ഞതിലുള്ള നീരസവും ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നതിലുള്ള അരിശവും എല്ലാം കൂടിച്ചേര്‍ന്നതിനാലാകാം അമിതമായ സ്പീഡിലാണ് റെഡ വണ്ടിയോടിക്കുന്നത്. പിതാവ് ഇതിനെതിരെ മുന്നറിയിപ്പ് കൊടുക്കുന്നുണ്ടെങ്കിലും അവനതു കാര്യമാക്കുന്നില്ല. ദേഷ്യം വന്ന പിതാവ് ബ്രേക്കില്‍ ആഞ്ഞു ചവിട്ടുകയും വണ്ടി നടുറോട്ടില്‍ വട്ടം കറങ്ങിത്തിരിഞ്ഞു നിശ്ചലമാവുകയും ചെയ്യുന്നു. മകനും പിതാവും തമ്മിലുള്ള സംഘര്‍ഷം അവിടെ തുടങ്ങുന്നു. അത് പിന്നെ വിവിധ അവസരങ്ങളിലായി വിവിധ രൂപത്തില്‍ ആവര്‍ത്തിക്കുന്നത് കാണാം.
ഫ്രാന്‍സില്‍ നിന്നും ക്രൊയേഷ്യയില്‍ പ്രവേശിക്കുന്നയിടത്തു വെച്ച് രാത്രി കാറില്‍ ഗാഡനിദ്രയിലാവുന്ന മകന്‍റെ മൊബൈല്‍ഫോണ്‍ പിതാവ് ഒരു ചവറ്റുകൊട്ടയില്‍ തള്ളുന്നു. ഫോണിലൂടെ അവന്‍ ലിസയുമായി ബന്ധപ്പെടുന്നത് അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. തന്‍റെ ഫോണ്‍ നഷ്ടപ്പെട്ടു എന്ന് റെഡ അറിയുന്നത് പിന്നെയും ഏറെ ദൂരം പോയിക്കഴിഞ്ഞ് അടുത്ത രാത്രിയിലാണ്. അന്നേരം പിതാവിനോട് ഒരു തരം വൈരം തന്നെ അവന്‍റെ മനസ്സില്‍ ഉടലെടുക്കുന്നുണ്ട്. അതിന് ആക്കം കൂട്ടുന്ന ഒരു കാര്യം കൂടി സംഭവിക്കുന്നുണ്ട്. വഴിയോരത്തുള്ള പാര്‍ക്ക് ബെഞ്ചിലിരുന്നു പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ സുഖവാസപട്ടണമായ മിലാനില്‍ അല്‍പനേരം ചിലവഴിക്കാം എന്ന അപേക്ഷ പിതാവ് തൃണവല്‍ക്കരിച്ചപ്പോഴാണ് അത്.
ബെല്‍ഗ്രേഡ് ഭാഗത്തേക്കുള്ള യാത്രയ്ക്കിടയില്‍ അവര്‍ക്ക് വഴി തെറ്റുന്നു. തന്‍റെ കയ്യിലുള്ള ഒരു മേപ്പ് ഉപയോഗിച്ചാണ്‌ റെഡ വഴി കണ്ടുപിടിച്ചിരുന്നത്. ഇപ്പോള്‍ അവര്‍ സഞ്ചരിക്കുന്ന വഴി മാപ്പിലില്ല എന്നത് അവരെ ആകെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഏറെക്കുറെ വിജനമായ പാതയിലൂടെ ഏറെ ദൂരം യാത്ര ചെയ്തു അവസാനം സന്ധ്യയോടെ അവരൊരു വയലില്‍ ആ രാത്രി ചിലവഴിക്കുന്നു. ചുറ്റുമുള്ള കനത്ത ഇരുട്ടില്‍ ഒരു റാന്തല്‍ വിളക്കിന്‍റെ മങ്ങിയ പ്രകാശത്തിലിരുന്നു അവര്‍ ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന ഷോട്ടില്‍ അന്നത്തെ രാത്രി അവസാനിക്കുകയാണ്.
അപരിചിതയായ വൃദ്ധസ്ത്രീ
പിറ്റേന്ന് പകല്‍ യാത്ര തുടരുമ്പോഴും വഴിയെക്കുറിച്ചു അവര്‍ക്കു നല്ല തിട്ടം ലഭിക്കുന്നില്ല. ആരോടെങ്കിലും ചോദിച്ചറിയാമെന്ന ചിന്തയോടെ എതിരെ വരുന്ന നീളന്‍ കോട്ടിട്ട വൃദ്ധയോട് വഴി ചോദിക്കുന്നു. വൃദ്ധ മറുപടി പറയുന്നതിന് പകരം യാതൊരു മുന്നറിയിപ്പുമില്ലാതെ പിന്‍ ഡോര്‍ തുറന്നു കാറില്‍ കയറിയിരിക്കുകയാണ്. ഉറച്ചു കട്ടിയായ ഒരു നിസ്സംഗഭാവമാണ് വൃദ്ധയുടെ മുഖത്ത് ഉള്ളത്. എവിടേക്കാണ് പോവേണ്ടതെന്ന ചോദ്യത്തിന് മുന്നോട്ടു കൈനീട്ടി ‘ഡലീച്ചി’ എന്ന് മാത്രം പറഞ്ഞ് അവര്‍ മൌനത്തിന്‍റെ പുറന്തോടിലേക്ക് വീണ്ടും വലിയുകയാണ്. ഡലീച്ചി സമീപത്തുള്ള ഏതെങ്കിലും പട്ടണമായിരിക്കുമെന്ന സങ്കല്‍പ്പത്തില്‍ അവര്‍ യാത്ര തുടരുന്നു. ഏറെ ദൂരം യാത്ര ചെയ്തിട്ടും അങ്ങനെ ഒരു സ്ഥലം അവര്‍ക്ക് കണ്ടെത്താനാവുന്നില്ല. യാത്രയില്‍ വയ്യാവേലി പോലെ അധികപ്പറ്റായിത്തീര്‍ന്ന വൃദ്ധയെ അവര്‍ക്ക് ഒരു ഹോട്ടലില്‍ തന്ത്രപൂര്‍വ്വം ഉപേക്ഷിക്കേണ്ടിവരികയാണ്. ഇടയ്ക്ക് മറ്റൊരു സ്ഥലത്ത് പാസ്പോര്‍ട്ടും മറ്റും ചെക്കു ചെയ്യാന്‍ ട്രാഫിക്‌ പോലീസുകാരന്‍ അവരെ തടയുന്നുണ്ട്‌. ഭാഷ ആദ്യമായി വലിയ പ്രശ്നമാവുന്നത് ഇവിടെ വെച്ചാണ്‌. റെഡയ്ക്ക് ഫ്രഞ്ചും ഇംഗ്ലീഷും അറിയാം. പിതാവിനാണെങ്കില്‍ അറബി മാത്രമേ വശമുള്ളൂ.
മഞ്ഞുറഞ്ഞ ബള്‍ഗേറിയയിലൂടെ
ബോസ്നിയയും സെര്‍ബിയയും കഴിഞ്ഞു ബള്‍ഗേറിയയിലെ ഏറ്റവും തണുപ്പുകൂടിയ സോഫിയ മലയോരത്തേക്ക് പ്രവേശിക്കുന്നതോടെ ശൈത്യം അതിന്‍റെ സകല ക്രൂരതയോടെയും അവരെ കീഴടക്കുകയാണ്. കനത്ത മഞ്ഞുവീഴുന്ന രാത്രി. താമസിക്കാന്‍ ഒരു സ്ഥലം കണ്ടെത്താന്‍ കഴിയാതെ ചുറ്റുഭാഗവും ഐസ് വീണു ശുഭ്രവസ്ത്രമുടുത്തു കിടക്കുന്ന ഭൂമിയില്‍ ഒരു ചെറിയ ഷെഡ് അവര്‍ വിശ്രമകേന്ദ്രമാക്കുന്നു. അവിടെ വെച്ച് കമ്പിളി മൂടിപ്പുതച്ചിരുന്ന് കെറ്റിലില്‍ തിളപ്പിച്ചെടുത്ത കാപ്പി ഊതിക്കുടിക്കുന്നതിനിടയില്‍ റെഡ പിതാവിനോട് ‘എന്തുകൊണ്ടാണ് വിമാനമാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഒരിടത്തേക്ക് ഇങ്ങനെ കഠിനമായ ഒരു യാത്ര തിരഞ്ഞെടുത്തത്’ എന്ന് ചോദിക്കുന്നു.
പിതാവിന്‍റെ മറുപടി മനോഹരമാണ്.
“കടലിലെ ജലം വാനത്തിലേക്കുയരുമ്പോള്‍ അത് അതിന്‍റെ ഉപ്പുരുചി വെടിഞ്ഞ് പിന്നെയും ശുദ്ധമാവുന്നു. സമുദ്രജലം ബാഷ്പീകരിച്ചാണ് മേഘമുണ്ടാവുന്നത്. അങ്ങനെ ബാഷ്പീകരിക്കുമ്പോഴാണ് അതിനു ശുദ്ധി കൈവരുന്നത്. അതുകൊണ്ട് നിങ്ങള്‍ തീര്‍ത്ഥയാത്രയ്ക്ക് പോവുന്നത് കുതിരപ്പുറത്താവുന്നതിനേക്കാള്‍ ഉത്തമമായത് നടന്നുപോവുന്നതാവുന്നു. ഒരു കാറില്‍ പോവുന്നതിനെക്കാള്‍ ഉത്തമം കുതിരപ്പുറത്തു പോവുന്നതാണ്. ബോട്ടില്‍ പോവുന്നതിനെക്കാള്‍ ഉത്തമം കാറില്‍ പോവുന്നതാണ്. വിമാനത്തില്‍ പോവുന്നതിനെക്കാള്‍ ബോട്ടില്‍ പോവുന്നത് ഉത്തമമാകുന്നു”
പിന്നീട് കുട്ടിക്കാലത്ത് തന്‍റെ പിതാവ് ഒരു കോവര്‍കഴുതയുടെ പുറത്ത് യാത്ര പോയതിനെക്കുറിച്ച് അദ്ദേഹം മകന് വിവരിച്ചു കൊടുക്കുന്നു. ധീരനായ മനുഷ്യനായിരുന്നു തന്‍റെ പിതാവെന്നും അദ്ദേഹം പോയതിനു ശേഷം തിരിച്ചു വരുന്നതും കാത്ത് താന്‍ അടുത്തുള്ള കുന്നിന്മുകളില്‍ കയറിയിരുന്ന് ചക്രവാളത്തിലേക്ക് നോക്കിയിരിക്കാറുണ്ടായിരുന്നുവെന്നും രാത്രി ഇരുളുന്നതുവരെ അങ്ങനെയിരുന്നു ഉറങ്ങിപ്പോയിട്ടുണ്ടെന്നും മകന് പറഞ്ഞു കൊടുക്കുന്നു. പിതാവിന്‍റെ ഈ മനസ്സുതുറക്കല്‍ റെഡയ്ക്ക് ഇഷ്ടപ്പെട്ടു. അവന്‍റെ ഉള്ളിലുള്ള കലുഷത കുറേശ്ശെ നീങ്ങിത്തുടങ്ങുന്നു. പിതാവിനോടുള്ള ഒരു ഇഷ്ടം തന്‍റെ ഉള്ളിലുണ്ടായി വരുന്നത് അവനു ബോധ്യപ്പെടുന്നു. പിറ്റേന്ന് പ്രഭാതത്തില്‍ ഐസ് മുഴുവന്‍ ഉരുകിത്തീരാത്ത പാതയിലൂടെ വണ്ടിയോടിക്കുമ്പോള്‍ അകത്തിരുന്നു ഖുര്‍ആന്‍ ഓതുന്ന പിതാവിലേക്ക് അവന്‍ ചെവി ചേര്‍ത്തുവെക്കുന്നത് കാണാം.
അന്ന് രാത്രി വിജനമായ പ്രദേശത്ത് കാര്‍ നിര്‍ത്തി അതില്‍ തന്നെ ഉറങ്ങാന്‍ ശ്രമിക്കുന്ന അവര്‍ക്ക് തണുപ്പ് വലിയ പ്രതിസന്ധി തീര്‍ക്കുന്നു. പൂജ്യം ഡിഗ്രിക്കും താഴെയാണ് തണുപ്പെന്നും ഈ കാലാവസ്ഥയില്‍ ഉറക്കം അസാധ്യമാണെന്നും റെഡ പറയുന്നുണ്ടെങ്കിലും ഏതു വിധേനയും ഉറങ്ങാന്‍ ശ്രമിക്കാനാണ്‌ പിതാവ് നിര്‍ദേശിക്കുന്നത്. പക്ഷെ പിറ്റേന്ന് ഉണരുമ്പോള്‍ തങ്ങളൊരു പേടകത്തിലടക്കപ്പെട്ട പോലെ കാര്‍ ഐസില്‍ മൂടിക്കിടക്കുന്നതാണ് റെഡ കാണുന്നത്. പിതാവാണെങ്കില്‍ തണുപ്പില്‍ മരവിച്ചു ബോധരഹിതനായും. റെഡ ഐസ് തല്ലിപ്പൊട്ടിച്ചു പിതാവിനെ പുറത്തിറക്കി ആശുപത്രിയിലെത്തിക്കുന്നു.
തുര്‍ക്കിയില്‍ വെച്ചു പരിചയപ്പെടുന്ന മുസ്തഫ
തുര്‍ക്കിയിലേക്ക് പ്രവേശിക്കുന്ന ചെക്ക്പോസ്റ്റില്‍ യാത്രികരുടെ വാഹനം പരിശോധിക്കുന്നയിടത്താണ് ഭാഷ വീണ്ടും പ്രതിസന്ധി തീര്‍ക്കുന്നത്. പാസ്പോര്‍ട്ട് പരിശോധിക്കാന്‍ കൊണ്ടുപോയ ഉദ്യോഗസ്ഥര്‍ അത് തിരിച്ചുകൊടുക്കാത്തതിനു കാരണം ചോദിച്ചു റെഡ അവരുമായി വഴക്കിടുന്നു. പക്ഷെ, അവന്‍ പറയുന്ന ഇംഗ്ലീഷ് അവര്‍ക്കോ അവര്‍ പറയുന്ന ടര്‍ക്കിഷ് അവനോ മനസ്സിലാവുന്നില്ല. ആ സമയത്താണ് ആപല്‍ബാന്ധവനായി ഒരു മധ്യവയസ്ക്കന്‍ അവിടെ എത്തുന്നത്. രണ്ടു ഭാഷയും നന്നായി കൈകാര്യം ചെയ്യുന്ന അയാള്‍ അവര്‍ക്കിടയില്‍ ദ്വിഭാഷിയായി നിന്ന്‍ പ്രശ്നം പരിഹരിക്കുന്നു. മുസ്തഫ എന്ന് പേരുള്ള ആ തുര്‍ക്കിക്കാരന്‍ പിന്നീട് അവരുടെ കാറില്‍ തന്നെ കയറി യാത്ര ചെയ്യുകയും അവരോടൊത്ത് മക്കയിലേക്ക് പോരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു കൂടെ കൂടുകയും ചെയ്യുകയാണ്. വഴിയില്‍ അയാള്‍ അവര്‍ക്ക് പലതും കാണിച്ചുകൊടുത്തു നല്ലൊരു ഗൈഡ് ആവുന്നുണ്ട്‌. പിതാവിന് അത്ര പിടിച്ചില്ലെങ്കിലും റെഡയ്ക്ക് അയാളെ നന്നായി ബോധിക്കുന്നു. അത് മനസ്സിലാക്കിയ മുസ്തഫ റെഡയോട് കൂടുതല്‍ സ്നേഹം കാണിക്കുന്നു. ഇസ്തംബൂള്‍ നഗരത്തില്‍ അവര്‍ കുറച്ചു നേരം ചിലവഴിക്കുന്നു. പള്ളികളുടെ നഗരമാണ് ഇസ്താംബൂള്‍. അവിടെയുള്ള ‘നീലപ്പള്ളി’(blue mosque)യുടെ ഒരു കാഴ്ചയനുഭവം സിനിമയിലുണ്ട്. മക്കയിലെ പള്ളി കഴിഞ്ഞാല്‍ ഏറ്റവും വലിയ പള്ളിയാണ് നീലപ്പള്ളിയെന്നും നീല ടൈല്‍സ് കൊണ്ട് അലംകൃതമായതുകൊണ്ടാണ് ആ പേര് വന്നതെന്നും മുസ്തഫ വിവരിക്കുന്നു. തുര്‍ക്കിയില്‍ ഒരു ഹോട്ടലില്‍ രാത്രി തങ്ങുന്ന സമയം മുസ്തഫ റെഡയേ പറഞ്ഞുമയക്കി മദ്യപിപ്പിക്കുകയും അന്ന് രാത്രി അവരുടെ പണമെല്ലാം മോഷ്ടിച്ചു കടന്നു കളയുകയും ചെയ്യുകയാണ്. പിതാവും പുത്രനും തമ്മിലുള്ള സംഘര്‍ഷം അതോടെ വീണ്ടും ആരംഭിക്കുകയായി.
ഇറാക്ക് മരുഭൂമിയിലൂടെ   
പിതാവ്  ബെല്‍റ്റിന്‍റെ രഹസ്യയറയിലും സോക്സിനുള്ളിലും മറ്റുമായി ഒളിപ്പിച്ചു വെച്ചിരുന്ന പണവുമായാണ്‌ അവരുടെ തുടര്‍ന്നുള്ള യാത്ര. കനത്ത വെയിലും പൊടിയുമുള്ള പാത. പച്ചപ്പിന്‍റെ സാന്നിധ്യം അപൂര്‍വ്വം. സിറിയയില്‍ നിന്നും ലെബനാനിലേക്ക്‌ പ്രവേശിക്കുന്ന വഴിയും കടന്ന് അവര്‍ ഇറാക്കിലെത്തിച്ചേരുമ്പോള്‍ വരള്‍ച്ച അതിന്‍റെ ഉച്ചകോടിയിലെത്തിയിട്ടുണ്ട്. ഇടയ്ക്ക് റേഡിയേറ്ററില്‍ വെള്ളം തീര്‍ന്നു അത് പുകയാന്‍ തുടങ്ങുമ്പോള്‍ അവര്‍ വണ്ടി നിര്‍ത്തുന്നു. ഒറ്റ പുല്‍ച്ചെടി പോലും കാണാനില്ലാത്ത, ചെറിയ കുന്നുകളും കുഴികളുമുള്ള തരിശായ നിലം. അങ്ങിങ്ങു കൂടിക്കിടക്കുന്ന കല്ലുകളുടെ കൂമ്പാരം. മുഖം മറച്ച കറുത്ത ഹിജാബ് ധാരികളായ ഗ്രാമീണ സ്ത്രീകള്‍ വെള്ളമെടുക്കാനായി മണ്ണുകൊണ്ട് തീര്‍ത്ത ഒരു വാട്ടര്‍ ടാങ്കിന്‍റെ അടുത്ത് നില്‍ക്കുന്നുണ്ട്. റെഡ അവിടെ നിന്നും വെള്ളം നിറച്ച് റേഡിയേറ്ററിലൊഴിക്കുകയും പിതാവ് വുളു എടുക്കുകയും ചെയ്യുന്നു. ആ സമയത്ത് ചെറിയ ഒരു പെണ്‍കുട്ടിയുടെ കൈപിടിച്ചുകൊണ്ട്‌ ഭര്‍ത്താവ് മരിച്ചുപോയ ഒരു സ്ത്രീ വന്നു അവരോടു ഭിക്ഷ യാചിക്കുന്നു. പിതാവ് അവള്‍ക്കു പണം കൊടുക്കുന്നതു കണ്ട് റെഡ ക്ഷുഭിതനാവുകയും അത് അവളില്‍ നിന്ന് തട്ടിപ്പറിക്കുകയും ചെയ്യുന്നു. പിതാവ് ക്ഷുഭിതനായി അവനെ അടിക്കുന്നു. ദേഷ്യവും സങ്കടവും അപമാനവും മൂലം സഹികെട്ട അവന്‍ ബാഗുമെടുത്ത്‌ താനിനി കൂടെ വരില്ലെന്നും പിതാവ് ഒറ്റയ്ക്ക് പോയാല്‍ മതിയെന്നും പറഞ്ഞുകൊണ്ട് ഒരു മൊട്ടക്കുന്നിലേക്ക് കയറിപ്പോവുകയാണ്. കുറെ സമയം കഴിഞ്ഞു പിന്നെയും അവര്‍ക്കിടയിലെ മഞ്ഞുരുകുകയും യാത്ര പുനരാരംഭിക്കുകയും ചെയ്യുന്നുണ്ട്.
സൌദിഅറേബ്യയുടെ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചതോടെ രണ്ടുപേരുടെയും മുഖത്ത് ലക്ഷ്യത്തിലെത്തിച്ചേരുന്നതിന്‍റെ ആഹ്ലാദം മൊട്ടിടുന്നു. അന്ന് വൈകുന്നേരം മരുഭൂമിയിലെ പൊടിമണലില്‍ കിടന്നുറങ്ങുന്ന റെഡ ഒരു സ്വപ്നം കാണുന്നു. വിശാലമായ മരുഭൂമിയില്‍ വെറും മണ്ണില്‍ അയാള്‍ ഉറങ്ങുകയാണ്‌. ഉണര്‍ന്നപ്പോള്‍ തികച്ചും വിജനം. ആകാശം മേഘാവൃതമാണ്. അന്നേരം ഒരു കുന്നിനപ്പുറത്തു നിന്ന് ഒരു പറ്റം ആടുകളെയും തെളിച്ചുകൊണ്ട്‌ അയാളുടെ പിതാവ് വരുന്നു. റെഡ പിതാവിനെ വിളിച്ചെങ്കിലും വിളിക്കുന്നത്‌ അദ്ദേഹം കേള്‍ക്കുന്നില്ല. അന്നേരമാണ് തന്‍റെ കാലുകള്‍ മരുഭൂമിയിലെ മണ്ണില്‍ സാവധാനം പൂഴ്ന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന്‍ അവന്‍ അറിയുന്നത്. എത്ര പരിഭ്രാന്തനായി വിളിച്ചിട്ടും കേള്‍ക്കാതെ തന്‍റെ ആടുകളെയു തെളിച്ചുകൊണ്ട്‌ പിതാവ് കുന്നിനപ്പുറത്തു മറയുന്നു. റെഡ കുറേശ്ശെയായി അരയോളം പൂഴിയില്‍ താഴ്ന്നുകഴിഞ്ഞു. അവന്‍ അലറിവിളിച്ചുകൊണ്ട് ഞെട്ടിയുണരുന്നു. അപ്പോള്‍ സായാഹ്നസൂര്യന്‍റെ പശ്ചാത്തലത്തില്‍ ഒരു മണല്‍ കുന്നിന്‍റെ മുകളിലിരുന്നു പിതാവ് നമസ്കരിച്ചു കൊണ്ടിരിക്കുന്നതാണ് അവന്‍ കാണുന്നത്.
കുറേക്കൂടി യാത്രചെയ്യുമ്പോള്‍ മറ്റു നാടുകളില്‍നിന്നുമെത്തിയ ഹജ്ജ് തീര്‍ഥാടകരെ അവര്‍ കണ്ടുമുട്ടുന്നു. പിന്നെ ഒരുമിച്ചുള്ള യാത്ര,  ഒരുമിച്ചുള്ള ഭക്ഷണം, ഒരുമിച്ചുള്ള പ്രാര്‍ത്ഥന. ദേശങ്ങളും വര്‍ണങ്ങളും ഭാഷകളും വിലങ്ങുതടിയാവാത്ത ഒരു സൗഹൃദം അവര്‍ക്കിടയില്‍ രൂപപ്പെടുന്ന മനോഹരദൃശ്യം. ഒരേ ലക്ഷ്യത്തില്‍ ഒരേ മനസ്സോടെ പോവുന്ന തീര്‍ഥാടകരുടെ നിര. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ അവര്‍ പരസ്പരം പരിചയപ്പെടുകയും സ്നേഹവും ഭക്ഷണവും പങ്കുവെക്കുകയും ചെയ്യുന്ന കാഴ്ച മനോഹരമാണ്. ഈജിപ്ത്, സിറിയ, സുഡാന്‍, ലെബനോന്‍, തുര്‍ക്കി എന്നിങ്ങനെ വിവിധ രാജ്യത്തുള്ള സ്ത്രീകളും പുരുഷന്മാരുമായ ആ സംഘത്തോട് തന്‍റെ യാത്രയെക്കുറിച്ച് പിതാവ് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ ആ ധീരതയെ സംഘം പ്രശംസിക്കുന്നുണ്ട്.
പിതാവിന്‍റെ മരണം    
സംഘത്തോടൊപ്പം ഇഹ്റാം കെട്ടി ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്ന് ഉച്ചരിച്ച് പോയ പിതാവ് സന്ധ്യയായിട്ടും മടങ്ങിവരാതായപ്പോള്‍ പരിഭ്രാന്തനായ റെഡ പിതാവിനെ പലയിടത്തും അന്വേഷിക്കുന്നു. ഹജ്ജിന്‍റെ സമയത്തെ മക്കയിലെ തിരക്കും കഅബയിലെ തവാഫുമൊക്കെ ഈ രംഗത്തു കാണാം. ലോകമുസ്ലിങ്ങളുടെ രൂപവൈവിധ്യങ്ങളുടെ കൌതുകപ്പെടുത്തുന്ന പ്രദര്‍ശനം. തെരുവ് തോറും അലഞ്ഞിട്ടും ജനക്കൂട്ടത്തില്‍ മുങ്ങാംകുഴിയിട്ടിട്ടും റെഡയ്ക്ക് തന്‍റെ പിതാവിനെ കണ്ടെത്താനാവുന്നില്ല. അവനാകെ തകര്‍ന്നുപോവുന്നു. അവസാനം ഒരു പള്ളിയില്‍ വെളുത്ത തുണിയില്‍ മൂടി കിടക്കുന്ന മയ്യത്തുകള്‍ക്കിടയില്‍ നിന്ന് പിതാവിനെ അവന്‍ കണ്ടെത്തുന്നു. മയ്യത്തിനടുത്തു ചുരുണ്ടുമടങ്ങിക്കിടന്നു അവന്‍ കരയുന്ന കരച്ചില്‍ ഹൃദയഭേദകമാണ്‌.പള്ളിയിലെ അതിനിശ്ശബ്ദതയെ പോറലേല്‍പ്പിച്ചുകൊണ്ട് അവന്‍റെ  അലറിക്കരച്ചില്‍ ഇടനാഴിയിലൂടെ അലയടിക്കുന്നു. ആ ഇടനാഴി പ്രേക്ഷകന്‍റെ ഉള്ളമാണെന്നും കരച്ചില്‍ പ്രതിഫലിക്കുന്നത് അവിടെയാണെന്നും കാഴ്ചക്കാരായ നമുക്ക് ബോധ്യപ്പെടുന്നു. ഒപ്പം പിതൃ-പുത്ര ബന്ധത്തിന്‍റെ ആഴം എല്ലാ ജനറേഷന്‍ ഗ്യാപ്പുകള്‍ക്കും അപ്പുറത്താണ് എന്ന സത്യം ബോധ്യപ്പെടുകയും ചെയ്യുന്നു. വിറയ്ക്കുന്ന കൈകൊണ്ടു  പിതാവിന്‍റെ ജനാസ കുളിപ്പിക്കുന്ന റെഡയുടെ ചിത്രം കൂടി അവസാനഭാഗത്തുണ്ട്.

യാത്രകള്‍ സിനിമകളുടെയും സാഹിത്യത്തിന്‍റെയും മേഖലകളില്‍ സാധാരണയായി വരുന്ന പ്രതിപാദ്യമാണ്. അത് കഥാപാത്രങ്ങളെയും കാഴ്ച്ചക്കാരെയും അവരുടെ ദുര്‍ബലമായ ആശങ്കകളില്‍ നിന്ന് മോചിപ്പിക്കുകയും കൂടുതല്‍ തിരിച്ചറിവും പക്വതയുമുള്ളവരായി മാറ്റുകയും ചെയ്തേക്കാം. ഹജ്ജ് യാത്ര എന്ന മഹല്‍ കര്‍മത്തിന്‍റെ പ്രാധാന്യം നന്നായി അടയാളപ്പെടുത്തിയ സിനിമയാണ് ‘ലേ ഗ്രാന്‍ഡ്‌ വോയേജ്’ മുസ്ലിം കര്‍മശാസ്ത്രത്തിന്‍റെ ഭൂമികയില്‍ നിന്നുകൊണ്ട് വിശ്വാസത്തിന്‍റെ ഉറപ്പിന് സഹനത്തിന്‍റെ പ്രാധാന്യം എത്രത്തോളമെന്നു വിശദീകരിക്കുന്ന ഈ ചിത്രം അതിനുമപ്പുറത്ത് തലമുറകളുടെ വിടവ് പുതിയ കുടുംബവ്യവസ്ഥിതിയില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയടക്കം വൈവിധ്യമാര്‍ന്ന നിരവധി വിഷയങ്ങളെ കൈകാര്യം ചെയ്യുന്നുമുണ്ട്. കാലത്തിനും ദേശത്തിനും സമൂഹത്തിനും അനുസരിച്ച് ഇസ്ലാമിക ജീവിതരീതിയിലുള്ള അന്തരങ്ങളെയും എല്ലാ വൈവിധ്യങ്ങളെയും മറികടക്കുന്ന നാനാത്വത്തിലെ എകത്വത്തെയും ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നു.

Tuesday, June 23, 2015

ആണ്‍ കുട്ടിക്കാലത്തെ മഴ

പെരുമഴക്കാലത്ത് പൂത്തുലഞ്ഞു നില്‍ക്കുന്ന തേക്കുമരങ്ങള്‍ ധാരാളമുണ്ടായിരുന്ന ഒരു പുരയിടത്തിനടുത്താണ് എന്‍റെ വീട്. ആ പുരയിടം ഞങ്ങളുടെ അയല്‍വാസികള്‍ ഒരു കാടുപോലെ സംരക്ഷിച്ചുപോന്നിരുന്നു. വീടിന്‍റെ തെക്കുഭാഗത്ത്‌ അയല്‍വീട്ടുകാരുടെ തേക്കിന്‍ കാട്ടിലേക്ക് തുറക്കുന്ന ഒരു കിളിവാതിലുണ്ടായിരുന്ന മുറിയായിരുന്നു എന്റേത്. ആ തേക്കുതോട്ടത്തില്‍ പെയ്യുന്ന മഴയാണ് എന്‍റെ ഏറ്റവും ഹൃദ്യമായ മഴക്കാഴ്ച്ചകളിലൊന്ന്. ജലത്തുള്ളികള്‍ വീഴുമ്പോള്‍ താഴോട്ടും മേലോട്ടും ഊയലാടുന്ന വലിയ ഇലകളുള്ള തേക്കുമരങ്ങള്‍. അവയ്ക്കു താഴെ അനേകം കരിയിലകളെ പുതച്ചുകിടക്കുന്ന നനഞ്ഞ മണ്ണ്. കുറ്റിച്ചെടികള്‍ക്കും വള്ളിച്ചെടികള്‍ക്കുമിടയില്‍ അപൂര്‍വ്വമായിക്കാണുന്ന ഒരു തെച്ചിപ്പൂങ്കുലയോ കാശാവിന്‍ പൂവോ മഴ നനഞ്ഞ സന്തോഷത്തില്‍ ചിരിച്ചു നില്‍ക്കുന്നതിന്‍റെ വര്‍ണക്കാഴ്ച.
ഏറെ പുരാതനമായ ഒരു തറവാടാണ് എന്‍റെ വീട്. പടിപ്പുരയും പത്തായപ്പുരയും തൊഴുത്തും വലിയ മുറ്റവും ഒക്കെയുള്ള ഒരു മാളിക വീട്. പത്തായപ്പുരയുടെ മുകളിലെ  മുറിയിലിരുന്നാല്‍ കിളിവാതിലിലൂടെ എനിക്ക് മുറ്റത്ത് വീഴുന്ന മഴ കാണാം. ഓട്ടിന്‍ പുറത്തുകൂടി അത് താഴേക്ക് ഒഴുകിയിറങ്ങുന്നത് കാണാം. ചായമക്കാനിയിലെ പാല്‍ചായയുടെ നിറത്തില്‍ മുറ്റത്തെ ഓവിനടുത്തേക്ക് മഴവെള്ളം ഒഴുകി നീങ്ങുന്നത്‌ കാണാം. മുറ്റത്തിനപ്പുറം മഴവീഴുമ്പോള്‍ തലയാട്ടുന്ന ചേമ്പിലകളെ കാണാം. മഴയില്‍ നനയാത്ത ചേമ്പിലകള്‍ കുട്ടിക്കാലത്തെ വലിയ കൌതുകങ്ങളിലൊന്നായിരുന്നു. ബാല്യത്തിലെ അത്തരം മഴക്കാഴ്ച്ചകള്‍ പ്രചോദിപ്പിച്ചയത്ര വളര്‍ന്നുവന്നപ്പോള്‍ മഴയെ പ്രണയിക്കാനായിട്ടില്ല എനിക്ക്. മഴയോട് ഒച്ചവെക്കുന്ന തവളകളും മഴ മാറിയ രാത്രിയില്‍ കേള്‍ക്കുന്ന ചീവീടുകളുടെ ഗാനമേളയും മഴകഴിഞ്ഞു പൊടിഞ്ഞുവരുന്ന മഴപ്പാറ്റകളുടെ ദുരന്തവും അന്നത്തെപ്പോലെ ഇന്ന് മനസ്സിനെ സ്പര്‍ശിക്കുന്നില്ല. വളരുമ്പോള്‍ നമുക്കങ്ങനെ പലതും നഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ കുട്ടിക്കാലത്തെ മഴയാണ് എന്‍റെ മഴ.
വീടിനടുത്തായി ഒരു തോടുണ്ട്. നെന്മിനി മലയില്‍ നിന്നും ഉത്ഭവിക്കുന്ന ആ തോട് ഞങ്ങളുടെ ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെയായിരുന്നു എന്ന് പറയാം. മലയില്‍ മഴ പെയ്താല്‍ തോട് നിറഞ്ഞു കവിയും. കലങ്ങിവരുന്ന കൊങ്ങന്‍വെള്ളം തോട് കവിഞ്ഞു കവുങ്ങിന്‍ തോപ്പിലേക്ക് അതിക്രമിച്ചു കയറും. കുത്തുവലയും ചൂണ്ടയുമായി ഞങ്ങള്‍ കുട്ടികളും വലിയവരും തോട്ടില്‍ മീന്‍ പിടിക്കാനിറങ്ങുന്നത് അക്കാലത്താണ്. കടലുണ്ടിപ്പുഴയില്‍ നിന്നു ചെറുതും വലുതുമായ മത്സ്യങ്ങള്‍ തോട്ടിലേക്ക് ഇരച്ചു കയറുന്ന കാലമാണ് അത്. മുഷി, കോട്ടി, കരുതല, വരാല്‍, ആരല്‍, മനഞ്ഞില്‍, ചെള്ളി, പൂയാന്‍, പരല്‍മീന്‍...അങ്ങനെ വിവിധയിനം മീനുകള്‍. പാടത്തുനിന്നും തോട്ടിലേക്ക് വെള്ളം വീഴുന്ന ‘അറ്റംകലായ’കളില്‍ രസകരമായ പരല്‍മീന്‍ ചാട്ടം കാണാം. അവിടെ തുണി കെട്ടിയും കുരുത്തിവെച്ചും ഞങ്ങള്‍ മീന്‍ പിടിക്കും. ബാക്കി സമയം മുഴുവന്‍ തോട്ടിലെ കലക്കവെള്ളത്തില്‍ നീന്തിത്തിമര്‍ക്കും.
പെരുമഴയത്ത് പാടവരമ്പിലൂടെ കുടചൂടി നടക്കുന്നത് അന്നുമിന്നും ഇഷ്ടമാണ് എനിക്ക്. വഴുക്കുന്ന വരമ്പില്‍ സൂക്ഷ്മതയോടെ നടക്കുമ്പോള്‍ തുറിച്ച കണ്ണുകളോടെയിരിക്കുന്ന പോക്കാന്‍ തവളകളെ കാണാം. അടുത്തെത്തുമ്പോള്‍ അവ വയലിലെ വെള്ളത്തിലേക്ക് ‘പ്ലും’ന്ന് ചാടും. മഴയുടെ ഇരമ്പലിനൊപ്പം അവയുടെ പേക്രോം കരച്ചിലും കൂടിച്ചേര്‍ന്ന്  രസകരമായ ഒരു സിംഫണി രൂപപ്പെടുന്നത് കേള്‍ക്കാം. വരമ്പുകളുടെ പള്ളയ്ക്കു വളര്‍ന്നു നില്‍ക്കുന്ന പുല്‍ക്കൂട്ടത്തില്‍ നിന്ന് പച്ചത്തുള്ളന്മാര്‍ (പച്ചപ്പയ്യ്‌ എന്നാണ് ഞങ്ങള്‍ പറയുക) നെല്‍ചെടികളിലേക്ക് വിമാനം പറത്തും. തവിട്ടു തുമ്പികള്‍ മഴയും കൊണ്ട് വയലിന് മീതെ തലങ്ങും വിലങ്ങും പാറിനടക്കും. പാടവരമ്പത്തൂടെ ഇതെല്ലാം കണ്ടു നടക്കുമ്പോള്‍ എനിക്ക് പാട്ടുവരും. മറ്റാരും കേള്‍ക്കാത്ത, എന്‍റെ കുടയുടെ ഇട്ടാവട്ടത്തില്‍ മാത്രം ഒതുങ്ങുന്ന ആ പാട്ടുകള്‍ മഴയുടെ സംഗീതവുമായി ചേര്‍ന്ന് അദൃശ്യതരംഗങ്ങളായി അന്തരീക്ഷത്തില്‍ ലയിച്ചു മായും.
പറങ്കിമാവിന്‍ തോട്ടത്തിലൂടെ മഴകൊണ്ട്‌ കശുവണ്ടി പെറുക്കി നടന്ന കുട്ടി, മുറ്റത്തൊഴുകുന്ന കലക്കവെള്ളത്തില്‍ ചിറകെട്ടി മീന്‍ കുഞ്ഞുങ്ങളെ വളര്‍ത്താനിടുന്ന മണ്ടന്‍ കുട്ടി, ഇടവപ്പാതിയിലെ ആകാശക്കോലാഹലങ്ങള്‍ കേട്ട് അറയിലെ പത്തായത്തിനു മുകളില്‍ വിറച്ചുകിടന്ന പേടിത്തൊണ്ടന്‍ കുട്ടി, ചോരുന്ന വീടിന്‍റെ വെള്ളം വീഴുന്നിടത്തൊക്കെ പാത്രങ്ങള്‍ നിരത്തുന്ന മിടുക്കന്‍ കുട്ടി, കനത്തുപെയ്ത മഴയില്‍ മുറ്റത്ത് നിറഞ്ഞ ചെളിവെള്ളത്തിലേക്ക് അനിയത്തിമാരെ തള്ളിയിട്ട് ഉമ്മയുടെ തല്ലുവാങ്ങുന്ന വികൃതിക്കുട്ടി, കൊങ്ങന്‍ വെള്ളത്തില്‍ ഒഴുകിപ്പോവുന്ന തേങ്ങയും വിറകും മറ്റും പിടിക്കാന്‍ ജീവന്‍ പണയം വെച്ച് കൈതപ്പൊന്തകള്‍ക്ക് മീതെക്കൂടി നീന്തിചെല്ലുന്ന ഉശിരന്‍ കുട്ടി... ആ കുട്ടികളെല്ലാം ഈ ഞാനായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഇന്ന് കൌതുകവും സന്തോഷവും തോന്നുന്നുണ്ട്. അത്രയൊന്നും നിരാശാഭരിതമായിരുന്നില്ല എന്‍റെ ബാല്യകാലം എന്ന തിരിച്ചരിവുണ്ടാകുന്നുണ്ട്.
മഴയും മഴക്കാലത്തെയും ഏറെ പ്രണയിച്ച കുട്ടിയായിരുന്നിട്ടും അക്കാലത്തെ ഒരു മഴദിവസം വല്ലാത്ത പേടിയായി ഇന്നും ഉള്ളിലുണ്ട്. ഞാനന്ന് അഞ്ചിലോ ആറിലോ പഠിക്കുകയാണ്. രണ്ടുമൂന്നു കിലോമീറ്റര്‍ ദൂരെയാണ് സ്കൂള്‍. മഴക്കാലമായിരുന്നെങ്കിലും രാവിലെ പോകുമ്പോള്‍ മഴയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കുടയുമെടുത്തില്ല. പക്ഷെ ഉച്ചയോടെ മഴ കനത്തു. തിരിമുറിയാത്ത തുള്ളിക്കൊരു കുടം പേമാരി. ഒപ്പം കനത്ത ഇടിയും മിന്നലും. വൈകുന്നേരം സ്കൂള്‍ വിട്ടപ്പോഴും അത് തന്നെ സ്ഥിതി. കുട സ്വന്തമായുണ്ടായിരുന്ന കൂട്ടുകാരൊക്കെ മഴത്തിറങ്ങിപ്പോയി. ചിലരെ രക്ഷിതാക്കള്‍ കുടയുമായി വന്നു കൊണ്ടുപോയി. കുടയില്ലാത്തതിനാലും കുടയുള്ള കൂട്ടുകാരാരും എന്‍റെ വഴിക്കില്ലാത്തതിനാലും ഞാന്‍ മാത്രം സ്കൂള്‍ വരാന്തയില്‍ ഒറ്റപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ മഴ ചെറുതായി ഒന്നമരുകയും ഞാന്‍ ഓടിച്ചെന്നു സ്കൂളിനടുത്തുള്ള ചെറിയ അങ്ങാടിയിലെ പീടികവരാന്ത വരെ എത്തുകയും ചെയ്തു.
പക്ഷെ, മഴ പിന്നെയും കനത്തു. ഏറെ നേരം അവിടെത്തന്നെ നില്‍ക്കേണ്ടി വന്നു. കുടചൂടി വന്ന പലരും പീടികവരാന്തയില്‍ വിഷണ്ണനായി നില്‍ക്കുന്ന എന്നെ കണ്ടു. ‘കുട കൊണ്ട് വന്നിട്ടില്ലേ?’ എന്ന് ചോദിച്ചു. സ്കൂളില്‍ വരുമ്പോള്‍ കുടകൊണ്ടുവരാത്ത മടിയെ ശാസിച്ചു. നേരം പിന്നെയും ഒരുപാട് വെറുതെ പോയി. അന്തരീക്ഷം വല്ലാതെ ഇരുട്ടുമൂടിയത് സമയത്തെ പെരുപ്പിച്ചുകാണിച്ചു. ഇനിയും നിന്നാല്‍ രാത്രിയാവുമെന്നും പിന്നെ എന്തുചെയ്യുമെന്നും ചിന്തിച്ച് ഞാന്‍ അങ്കലാപ്പിലായി. ചെവി തുളയ്ക്കുന്ന ഇടിയേയും കണ്ണ് മഞ്ഞളിക്കുന്ന മിന്നലിനെയും വകവെക്കാതെ ഞാന്‍ മഴയത്തേക്ക് ചാടിയിറങ്ങി ഓടാന്‍ തുടങ്ങി. പുസ്തകക്കെട്ടു കുപ്പായത്തിന്‍റെ ഉള്ളില്‍ തിരുകിക്കയറ്റി അതിനെ ഒരു കൈകൊണ്ടു നെഞ്ചത്തമര്‍ത്തിപ്പിടിച്ചു സര്‍വശക്തിയും സംഭരിച്ചുള്ള ഓട്ടം. ആകാശം എന്‍റെ മുഖത്തേക്ക് ചരല്‍ വാരിയെറിയുകയാണ്. ഷര്‍ട്ടും ട്രൌസറും മിനുട്ടുകള്‍ക്കുള്ളില്‍ നനഞ്ഞുപിണ്ടിയായി. പുസ്തകങ്ങളും തഥൈവ. ഇനി ഉമ്മയുടെ വക അടി വേറെ കിട്ടും. എന്നാലും പുസ്തകങ്ങള്‍ ഉമ്മ അടുപ്പിന്‍ കണ്ണിയില്‍ വെച്ച് ഉണക്കിത്തന്നോളും. പക്ഷെ ഫൌണ്ടന്‍ പേന കൊണ്ടെഴുതിയ അതിലെ അക്കങ്ങളും അക്ഷരങ്ങളും ഇനി മായാതെ ബാക്കിയുണ്ടാവുമോ ആവോ!
സര്‍വ്വശക്തിയും സംഭരിച്ച്, മഴയുടെ ഹുങ്കാരത്തെ വെല്ലുവിളിച്ച് ഞാന്‍ ഓടിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ഒരു കനത്ത ശബ്ദവും വെളിച്ചവുമുണ്ടായി. എന്‍റെ കാലുകള്‍ സ്പര്‍ശിച്ചു കൊണ്ടിരിക്കുന്ന ഭൂമി ഒരു കാളക്കൂറ്റനെപ്പോലെ ഒന്നു പിടഞ്ഞു. ഞാന്‍ കരണംകുത്തി മഴവെള്ളത്തിലേക്ക് മറിഞ്ഞുവീണു. കണ്ണുകളിലൂടെ പൊന്നീച്ച പറക്കുന്നു! കൈകാലുകള്‍ ഐസില്‍ കിടന്നു മരവിച്ചുപോയതു പോലെ തോന്നി. വെട്ടിയിട്ട വാഴപോലെ ചെളിവെള്ളത്തില്‍ കിടക്കുമ്പോള്‍ എന്താണ് സംഭവിച്ചത് എന്ന് മനസ്സ് പറഞ്ഞുതന്നു.
എനിക്ക് ഇടിമിന്നലേറ്റിരിക്കുന്നു!
ഞാന്‍ മരിക്കാന്‍ പോവുകയോ മരിച്ചു കഴിഞ്ഞിരിക്കുകയോ ആണ്!
അത്രയും മനസ്സിലോര്‍ത്തതും ‘എനിക്ക് ഇടി തട്ടിയേ...’ എന്ന് വലിയവായില്‍ കരഞ്ഞുകൊണ്ട്‌ തട്ടിപ്പിടഞ്ഞെണീറ്റ് ഞാന്‍ അടുത്തുകണ്ട ചായക്കടയിലോടിക്കയറി.  അവിടെയുണ്ടായിരുന്നവര്‍ക്കിടയിലേക്ക് തളര്‍ന്നു വീണു. കടയിലുണ്ടായിരുന്ന ആളുകള്‍ എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു പുറത്തുതട്ടിയും പിടിച്ചുകുലുക്കിയും കൈകാലുകള്‍ ഉഴിഞ്ഞുതന്നും പലതും പറഞ്ഞു സമാധാനിപ്പിച്ചും എന്‍റെ പേടി മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സാവധാനം ഞാന്‍ നോര്‍മലായി. മരിച്ചു കഴിഞ്ഞിട്ടില്ല എന്ന് എനിക്ക് ബോധ്യം വന്നു.
എന്തായിരുന്നു എനിക്ക് സംഭവിച്ചത്?
അവിടെ കൂടിയവരുടെ സംസാരത്തില്‍ നിന്നാണ് ചിത്രം തെളിഞ്ഞു വന്നത്. ഞാന്‍ വീണതിന്‍റെ വളരെ അടുത്ത സ്ഥലത്ത് നിലമിറങ്ങി ഇടിവെട്ടിയിട്ടുണ്ട്. പാറക്കൂട്ടങ്ങള്‍ ധാരാളമുള്ള സ്ഥലമായത് കൊണ്ട് ഇടിയുടെ ആഘാതത്തില്‍ ഭൂമി തരിച്ചതാണ് ഞാന്‍ വീഴാന്‍ കാരണം. എന്തായാലും ഭാഗ്യം കൊണ്ടാണ് ഇടിവീണ സ്ഥലത്ത് പെട്ടുപോകാതിരുന്നത് എന്നവര്‍ പറഞ്ഞു. ഭൂമി തരിച്ചതിന്‍റെ പ്രകമ്പനങ്ങള്‍ കടയിലുള്ളവരും അനുഭവിച്ചതാണ്‌. അതിലൊരാള്‍ തന്‍റെ വിരലിലെ രോമങ്ങള്‍ കരിഞ്ഞു എന്ന് പറഞ്ഞു സ്വന്തം കൈകള്‍ കാണിച്ചു തന്നത് ഓര്‍മയിലുണ്ട്.
ഇനിയൊരു രഹസ്യം പറയാം. ചൂടുവെള്ളത്തില്‍ വീണ പൂച്ചയ്ക്ക് പച്ചവെള്ളം കണ്ടാലും പേടിയാവും എന്ന് പറയാറില്ലേ? അതാണ്‌ ഇപ്പോഴും എന്‍റെ അവസ്ഥ. മഴയും മഴക്കാലവുമൊക്കെ എനിക്കിഷ്ടമാണ്. പക്ഷെ, ഇടിമിന്നല്‍ ഇപ്പോഴും എന്നില്‍ ഭയങ്കരമായ അസ്വസ്ഥതയുണ്ടാക്കുന്നു. അത് കേള്‍ക്കുമ്പോള്‍ ഞാനിപ്പോഴും പഴയ ആറാംക്ലാസ്സുകാരന്‍ കുട്ടിയാവും.